കാക്കനാട്:സാമൂഹികമാധ്യമ ഇൻഫ്ലുവൻസറും തൃക്കാക്കരയിലെ എൻ.ഡി.എ. സ്ഥാനാർഥിയുമായ അഖിൽ മാരാരുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. കേരള പോലീസിന്റെ ഇടപെടലിനെത്തുടർന്നാണ് ഈ നടപടിയെന്ന് അഖിൽ മാരാർ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആരോപിച്ചു.
15 വർഷമായി താൻ ഉപയോഗിച്ചുവരുന്ന പേജാണ് ഇപ്പോൾ പൂട്ടിച്ചിരിക്കുന്നത്. താൻപറയുന്ന സത്യങ്ങൾ പുറംലോകം അറിയാതിരിക്കാനുള്ള സർക്കാരിന്റെ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. പേജ് നീക്കംചെയ്തതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും അഖിൽ മാരാർ വ്യക്തമാക്കി.
