തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിലെ കോൺഗ്രസിലെ സർവാദരണീയനായ നേതാവാണ് തെന്നല ബാലകൃഷ്ണപ്പിള്ള. തന്റെ ജ്യേഷ്ഠ സഹോദരനെ പോലെയാണ് തെന്നലയെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ തർക്കം ഉണ്ടായപ്പോഴൊക്കെ തെന്നലയുടെ വാക്കായിരുന്നു അവസാനത്തേത്. തർക്കങ്ങൾ പരിശോധിച്ച് തീരുമാനം ഉണ്ടാക്കാൻ തെന്നലയ്ക്ക് കഴിഞ്ഞു. എല്ലാവർക്കും സ്വീകാര്യനായ സാമൂഹ്യ പ്രവർത്തകനായിരുന്നു. കേരളത്തിലെ കോൺഗ്രസിന് മാത്രമല്ല അദ്ദേഹം സ്വീകാര്യനായിരുന്നതെന്നും ആന്റണി പറഞ്ഞു.
തെന്നല ബാലകൃഷ്ണപിളളയുടെ കാലത്ത് ഒരു ഗ്രൂപ്പ് തർക്കം പോലും ഉണ്ടായിരുന്നില്ല. പാർട്ടി പറഞ്ഞപ്പോൾ രാജിവെച്ച മഹാനായ നേതാവായിരുന്നു അദ്ദേഹം. അങ്ങനെ എത്ര നേതാവുണ്ട് ഇപ്പോഴെന്നും ആന്റണി ചോദിച്ചു. തെന്നല സൗമ്യനും ശാന്തനുമായിരുന്നു. ഞാനും കരുണാകരനും തമ്മിലുള്ള തർക്കങ്ങൾക്ക് പാലമായി പ്രവർത്തിച്ചത് തെന്നലയായിരുന്നുവെന്നും ആന്റണി പറഞ്ഞു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും എക്കാലവും മാതൃകയാണ് തെന്നലയെന്നും ആന്റണി കൂട്ടിച്ചേർത്തു.
Leave feedback about this