കൊച്ചി: ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശകാജനകമായ വർദ്ധനവുണ്ടായ സാഹചര്യത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 44146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തുകയും 59 ലൈസൻസുകൾ സസ്പെൻ്റു ചെയ്യുകയും ചെയ്തു. ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്.
ഒക്ടോബര്‍ ആറിന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന പ്രവര്‍ത്തനത്തില്‍, തെറ്റായതും സുരക്ഷിതമല്ലാത്തതുമായ റോഡ് പെരുമാറ്റങ്ങള്‍ എന്നിവയ്ക്കായി ഓട്ടോറിക്ഷകള്‍ പരിശോധിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പട്ട 330 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 108 എണ്ണം കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടതാണ്. ഓട്ടോറിക്ഷകള്‍ നിയന്ത്രണംവിട്ട 28 സംഭവങ്ങളും ഇതില്‍ പെടുന്നു.
ഓട്ടോഡ്രൈവര്‍മാരുടെ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശനമായ പരിശോധന പോലുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹന രേഖകള്‍, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധ കാമ്പെയ്നുകള്‍ നടത്തി. 3322 കാമ്പെയ്നുകളിലൂടെ 15875 ഓട്ടോഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാനായി. ഓട്ടോ സ്റ്റാന്‍ഡുകളിലും പൊതു സ്ഥലങ്ങളിലും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഗതാഗത നിയമങ്ങള്‍ സ്വമേധയാ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഓട്ടോ ഡ്രൈവര്‍ യൂണിയനുകളുമായും അസോസിയേഷനുകളുമായും ഏകോപിപ്പിക്കുകയും ചെയ്തു. പരിശോധനകൾ തുടർന്നും ഉണ്ടാവുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതുമാണ് .അലക്ഷ്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗ് ശ്രദ്ധയിൽ പെടുന്ന പക്ഷം 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങൾക്കു റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും ജില്ലാ പോലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാര്‍, ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയുമാണ് വാഹന പരിശോധന നടത്തിയത്.
Leave feedback about this