loginkerala breaking-news 14 സേനാംഗങ്ങള്‍കൂടി കര്‍മ്മപഥത്തിലേയ്ക്ക് ; സംയുക്ത പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് റവാഡ ആസാദ് ചന്ദ്ര ശേഖര്‍
breaking-news Kerala

14 സേനാംഗങ്ങള്‍കൂടി കര്‍മ്മപഥത്തിലേയ്ക്ക് ; സംയുക്ത പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് റവാഡ ആസാദ് ചന്ദ്ര ശേഖര്‍

തൃശൂർ:സേനയിലേക്ക് പുതുതായി വരുന്നവര്‍ അനുദിനം മാറിവരുന്ന സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പറഞ്ഞു. സൈബര്‍ ക്രൈം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെയുള്ള മേഖലകളില്‍ പോലീസിന് ഇടപെടേണ്ടതുണ്ടെന്നും അതിനനുസൃതമായി പുതിയ സേനാംഗങ്ങള്‍ നിരന്തരം അറിവ് പുതുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പോലീസ് അക്കാദമിയില്‍ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയനില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 227 റിക്രൂട്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെയും കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 187 റിക്രൂട്ട് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ സ്വീകരിച്ചു. സീതാലക്ഷ്മി പി നയിച്ച പരേഡിന്‍റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് അക്ഷയ് കുമാര്‍ എ ആയിരുന്നു. ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി പുരസ്കാരം വിതരണം ചെയ്തു.

കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് സൈജു റ്റി ചാക്കോയാണ്. മികച്ച ഔട്ട്ഡോര്‍ കേഡറ്റായി അലന്‍ അഗസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ കെ ശിവജിയാണ് മികച്ച ഷൂട്ടര്‍. മികച്ച ആള്‍ റൗണ്ടറായി ആഷിക് സക്കീറിനേയും തെരഞ്ഞെടുത്തു.
വനിതാ ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് അമൃത എം ആണ്. മികച്ച ഔട്ട്ഡോര്‍ കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട സീതാലക്ഷ്മി പി തന്നെയാണ് മികച്ച ആള്‍റൗണ്ടറും. ജ്യോതിലക്ഷ്മിയാണ് മികച്ച ഷൂട്ടര്‍.

Exit mobile version