തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്ന ഡബ്ല്യുസിസി അംഗത്തിന്റെ നടപടി ന്യായമല്ലെന്ന് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തനിക്ക് മൂന്ന് സംവിധായകരിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഈ നടി ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. എന്നാൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇക്കാര്യങ്ങൾ പറയാൻ വിസമ്മതിച്ചു. എന്നിട്ടെന്തിനാണ് സർക്കാരിനെ കുറ്റപ്പെടുത്തുന്നത്? ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ നടപടി സ്ത്രീകളുടെ താല്പര്യത്തെ മാനിക്കുന്നതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സബ്‌സെന്ററിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിന്റെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
തന്നോട് മുൻപൊരു സംവിധായകൻ മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇക്കാര്യം ഹേമ കമ്മിറ്റിയോട് സൂചിപ്പിച്ചെങ്കിലും സംവിധായകന്റെ പേര് പറഞ്ഞില്ല. 13 വർഷം മുമ്പ് മരിച്ചുപോയൊരാളുടെ പേര് പറഞ്ഞിട്ട് കാര്യമില്ല എന്നുളളതുകൊണ്ടും അയാൾക്കുളള ശിക്ഷ അപ്പോൾ തന്നെ താൻ നൽകിയതുകൊണ്ടുമാണ്. 1973-ൽ ബാലതാരമായി ചെറുവേഷങ്ങൾ ചെയ്തുകൊണ്ടാണ് താൻ സിനിമാരംഗത്തെത്തിയത്.
1974-ലാണ് ഡബ്ബിംഗിലേക്ക് വരുന്നത്. ആദ്യകാലത്ത് അതൊരു ജീവിതമാർഗ്ഗം മാത്രമായിരുന്നു. 1984 മുതലാണ് ഡബ്ബിംഗിനെ ഗൗരവത്തോടെ സമീപിച്ചത്. ഭാഗ്യലക്ഷ്മി എന്ന പേര് ഇൻഡസ്ട്രിയിൽ ഉയർന്നുകേൾക്കാൻ 20 വർഷമെടുത്തു. 3000-ലേറെ സിനിമകളിലായി 232 നായികമാർക്ക് ശബ്ദം നൽകി. നിരന്തരം പൊരുതിയാണ് താൻ ഈ മേഖലയിൽ ഇന്ന് കാണുന്ന നിലയിലേക്കുയർന്നതെന്നും 50-ാം വർഷത്തിലും ഈ രംഗത്ത് തുടരുന്നത് അതിനോടുളള അഭിനിവേശവും ക്ഷമാശീലവും കൊണ്ടാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.