തിരുവനന്തപുരം: സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി എംബി രാജേഷ്. നടി വിന്‍ സി അലോഷ്യസിന് പരാതിയില്ലെങ്കിലും കേസ് എക്‌സൈസ് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. നടിയുടെ പരാതിയിൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗം എവിടെയും പാടില്ല. വിവരം ലഭിച്ചാൽ എല്ലാ സ്ഥലത്തും പരിശോധന നടത്തും. നിരവധി റെയിഡുകളിൽ ലഹരി പിടികൂടിയിട്ടുണ്ട്.
സിനിമ സെറ്റിലും പരിശോധന ഊർജിതമാണ് എന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കാത്ത ആളാണ് ഹെഡ്ഗേവാർ. ആർഎസ്എസ് മേധാവിയുടെ പേര് ഇടുന്നത് ഉചിതമല്ല. ഹെഡ്ഗേവാർ പറഞ്ഞത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പാടില്ലെന്നാണ്. ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കാനാണ് പറഞ്ഞത് എന്നും മന്ത്രി പറഞ്ഞു. പാലക്കാട് നഗരസഭ ഹെഡ്ഗേവാർ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്.