കൊച്ചി: ∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്നു ട്രാക്ക് മാറിയതിനാലെന്ന് ഷൈന്റെ സഹായി അനീഷ്. ലോറി ട്രാക്ക് മാറിയപ്പോൾ കാർ പിന്നിലിടിക്കുകയായിരുന്നെന്ന് അനീഷ് മാധ്യമങ്ങളോടു പറഞ്ഞു. കാറിന്റെ മുൻ സീറ്റിലായിരുന്നു പിതാവ് ചാക്കോ. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് ചാക്കോയുടെ മരണ കാരണമെന്നാണ് വിവരം. ഇപ്പോൾ ധർമപുരി ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അൽപസമയത്തിനകം ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റന്റിനും കൈകൾക്ക് പരുക്കുണ്ട്.
തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു. തുടർ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.സേലം– ധർമപുരി– ഹൊസൂർ– ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തിൽപെട്ടത്
Leave feedback about this