തിരുവനന്തപുരം: ഛത്തീസ്ഗഢീൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദനവും എന്ന സമീപനം സ്വീകരിക്കുന്ന ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് എന്തും ചെയ്യാൻ മടിക്കാത്ത ശക്തികളാണ് സിസ്റ്റർമാരെയും തുറുങ്കിൽ അടച്ചിരിക്കുന്നതെന്നും പാടർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ആരോപിച്ചു.
“ഭരണഘടന നൽകുന്ന അവകാശങ്ങളും ന്യൂനപക്ഷ സംരക്ഷണവുമാണ് കാറ്റിൽ പറത്തപ്പെട്ടത്. ഛത്തീസ്ഗഡിൽ ക്രൈസ്‌തവർക്ക് നേരെയുള്ള ആക്രമണം ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനും നേരെയുള്ള ആക്രമണമാണ്. ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്തവർ അതിന്റെ ഉള്ളടക്കത്തെ തകർക്കാനുള്ള ബോധപൂർവമായ പരിശ്രമത്തിലാണ്.” എം.വി ഗോവിന്ദൻ കുറിച്ചു.
അതേസമയം, കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഈ സിസ്റ്റർമാരുടെ മോചനത്തിന് എന്തു ചെയ്തുവെന്ന് ചോദിച്ച ഗോവിന്ദൻ വിഭാഗത്തെ ബിജെപിയുമായി അടുപ്പിക്കുകയെന്ന ദൗത്യത്തിന് മന്ത്രിപ്പണി ലഭിച്ച ജോർജ് കുര്യൻ പറഞ്ഞത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണെന്നും കൂട്ടിച്ചേർത്തു. ജോർജ് കുര്യൻ പറയുന്ന നിയമം ഏതാണെന്നും ഗോൾവാൾക്കർ വിചാരധാരയിൽ പറഞ്ഞുവച്ചതാണോ ആ നിയമമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.