archive gulf

‘പ്രവാസികളേ, ഇനി ബാഗേജില്‍ ഇതൊന്നും വെക്കല്ലേ…’ അച്ചാറ് മുതല്‍ നെയ്യ് വരെ, ചെക്ക് ഇന്‍ ബാഗില്‍ ഇതൊന്നും പാടില്ല!

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക. യാത്ര ചെയ്യുമ്പോള്‍  കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടികയില്‍ നിയന്ത്രണം വരുത്തിയിരിക്കുകയാണ് അധികൃതര്‍. ജോലി,ടൂറിസം,ബിസിനസ്, ആവശ്യങ്ങള്‍ക്കായി ധാരാളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് യാത ചെയ്യുന്നതിനാല്‍ ഇന്ത്യ-യുഎഇ എയര്‍ കോറിഡോര്‍ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാല്‍ സന്ദര്‍ശകരുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി.

ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ നിരോധിക്കപ്പെട്ട കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നു എന്നതാണ്  വസ്തുത. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ബാഗേജ് നിരസിക്കുന്ന നിരക്കില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ട് പറയുന്നതനുസരിച്ച് ചെക്ക്-ഇന്‍ ബാഗേജില്‍ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളില്‍ ചിലത് കൊപ്ര, പടക്കങ്ങള്‍, ലൈറ്റര്‍, പാര്‍ട്ടി പോപ്പറുകള്‍, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ്.

ഇ-സിഗരറ്റുകള്‍, പവര്‍ ബാങ്കുകള്‍, സ്പ്രേ ബോട്ടിലുകള്‍ എന്നീ നിരോധിത വസ്തുക്കളും ചെക്ക്-ഇന്‍ ബാഗേജില്‍ പതിവായി കാണപ്പെടുന്നു. ഈ ഇനങ്ങളെല്ലാം തെറ്റായി കൈകാര്യം ചെയ്യുമ്പോഴോ ശരിയായി സൂക്ഷിക്കാതിരിക്കുമ്പോഴോ വിമാന സുരക്ഷയ്ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നവയാണ്. തീപിടുത്തം, സ്ഫോടനങ്ങള്‍, വിമാനത്തിന്റെ വൈദ്യുത സംവിധാനങ്ങളുമായുള്ള ഇടപെടല്‍ എന്നിവയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവയാണ് ഇവ എന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നു.

3.5 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ പങ്ക് ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആറ് ദശലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒരു മാസത്തില്‍  മാത്രം  യാത്രക്കാരുടെ ചെക്ക് ഇന്‍ ബാഗില്‍ നിന്ന് 943 ഉണങ്ങിയ തേങ്ങകള്‍ കണ്ടെത്തി. ഉണങ്ങിയ തേങ്ങയില്‍ ഉയര്‍ന്ന അളവില്‍ എണ്ണ അടങ്ങിയിട്ടുള്ളതിനാല്‍, അത് തീപിടുത്തത്തിന് കാരണമാകും . ഇന്ത്യയുടെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) 2022 മാര്‍ച്ചില്‍ ഇത് നിരോധിത ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. ഭൂരിഭാഗം യാത്രക്കാര്‍ക്കും ഇതേക്കുറിച്ച് ഇപ്പോഴും അവബോധമില്ല.

ചെക്ക്-ഇന്‍ ബാഗേജുകളുടെ വര്‍ധിച്ചുവരുന്ന നിരസിക്കല്‍  പ്രവണത സൂചിപ്പിക്കുന്നത് വിമാനത്തില്‍ കൊണ്ടുപോകുന്ന  നിരോധിച്ചിരിക്കുന്നതോ അപകടകരമോ ആയ വസ്തുക്കളെ കുറിച്ച് സാധാരണ യാത്രക്കാര്‍ക്കിടയില്‍ അവബോധമില്ലായ്മയാണ്. അപകടകരവും നിരോധിതവുമായ ഇനങ്ങളെക്കുറിച്ച് വിമാനത്താവളമോ എയര്‍ലൈനുകളോ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അറിയുന്നതിനും മനസ്സിലാക്കുന്നതിനും യാത്രക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിക്കുന്നു.

മൊത്തം സ്‌ക്രീന്‍ ചെയ്ത ബാഗുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ നിരസിക്കപ്പെട്ട ചെക്ക്-ഇന്‍ ബാഗുകളുടെ അനുപാതം 2022 ഡിസംബറിലെ 0.31 ശതമാനത്തില്‍ നിന്ന് മേയില്‍ 0.73 ശതമാനമായി വര്‍ധിച്ചു.  ടെര്‍മിനല്‍ രണ്ടില്‍ മണിക്കൂറില്‍ 9,600 ബാഗുകളും ടെര്‍മിനല്‍ ഒന്നില്‍ മണിക്കൂറില്‍ 4,800 ബാഗുകളും കൈകാര്യം ചെയ്യുന്ന 8 കിലോമീറ്റര്‍ ബാഗേജ് ബെല്‍റ്റാണ് മുംബൈ വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിനുള്ളത്.  

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field