ബത്തേരി: ∙ പുൽപള്ളി അമരക്കുനിയിൽനിന്നു പിടികൂടിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. ഇന്നു പുലർച്ചെയോടെയാണ് അനിമൽ ആംബുലൻസ് ലോറിയിൽ കടുവയെ എത്തിയച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കടുവയെ ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽനിന്ന് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
ഇടയ്ക്ക് നിശ്ചിത സ്ഥലങ്ങളിൽ നിർത്തി കടുവയുടെ ആരോഗ്യനില പരിശോധിച്ച ശേഷമാണു യാത്ര തുടർന്നത്. ഡോ.അജീഷ് മോഹൻദാസ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ കൊണ്ടുപോയത്. കടുവയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കാനായെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു.
ജനുവരി 16നാണ് അമരക്കുനിയിലും പരിസരത്തും ഇറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവയെ കൂട് വച്ച് പിടികൂടിയത്. എട്ടു വയസ്സ് പ്രായമുള്ള കടുവയുടെ കാലുകൾക്കും പല്ലിനും പരുക്കുണ്ട്. കേരളത്തിന്റെ ഡേറ്റ ബേസിൽ ഇല്ലാത്ത കടുവയാണിത്. പത്തു ദിവസത്തോളം കടുവ ജനവാസകേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തു. കടുവ കൂട്ടിൽ കയറാതെ വന്നതോടെ മയക്കുവെടി വയ്ക്കാനും ഉത്തരവിട്ടിരുന്നു. ഇതിനിടെ കടുവ കൂട്ടിൽ കുടുങ്ങുകയായിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവനുസരിച്ചാണ് കടുവയെ തിരുവനന്തപുരത്തേക്കു മാറ്റിയത്.