breaking-news Kerala

പിണറായി സര്‍ക്കാര്‍ സാമൂഹ്യ ദുരന്തം: വി.എം സുധീരന്‍

നിലമ്പൂര്‍: സര്‍വ്വ മേഖലകളിലെയും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹ്യ ദുരന്തമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വോട്ടു ചെയ്ത് പിണറായിയെ അധികാരത്തിലേറ്റി എന്ന തെറ്റു മാത്രമാണ് ജനങ്ങള്‍ ചെയ്തത് അതിന് ഇത്രമാത്രം ദ്രോഹിക്കണോ എന്നും അദ്ദേഹം ചേദിച്ചു. നിലമ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂര്‍ നഗരസഭാ പര്യടനം കോവിലകത്ത്മുറിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കുന്നത്. ജനദ്രോഹനടപടികളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഇടത് സര്‍ക്കാരിനുള്ളത്. കേരളത്തില്‍ സമാധാന ജീവിതം പോലും നഷ്ടമായിരിക്കുന്നു. ക്രിമിനലുകള്‍ വിലസുന്ന ഭരണമാണ് നടക്കുന്നത്. പോലീസ് സേനയിലെ 828 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ വെളിപ്പെടുത്തി. മദ്യ, മയക്ക് മരുന്ന് മാഫിയകള്‍ക്ക് കേരളത്തെ തീറെഴുതി കൊടുത്തിരിക്കുകയാണ്. മദ്യ ഉപയോഗവും ഉല്‍പാദനവും കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷം യു.ഡി.എഫിന്റെ കാലത്തുണ്ടായിരുന്ന 29 ബാറുകള്‍ ആയിരത്തിലേറെയായി വര്‍ധിപ്പിച്ചു. മദ്യ, മയക്ക് മരുന്ന് വ്യാപനം തടയുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല.


കേന്ദ്ര സര്‍ക്കാരിനോട് അടിമ മനോഭാവമാണ് പിണറായി സര്‍ക്കാരിനുള്ളത്. ദേശീയപാത തകര്‍ച്ചയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം കേന്ദ്രമന്ത്രിക്ക് പൂച്ചെണ്ട് നല്‍കുകയാണ് പിണറായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉണ്ണികൃഷ്ണ പണിക്കര്‍ ആധ്യക്ഷം വഹിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി, അബ്ദുറഹിമാന്‍ രണ്ടത്താണി, ഡീന്‍ കുര്യാക്കോസ് എം.പി, എം.ഉബൈദുള്ള എം.എല്‍.എ, റോജി എം. ജോണ്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, രമ്യ ഹരിദാസ്, ടി.പി അഷ്‌റഫലി, നഗരസഭ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കൂമഞ്ചേരി നാണിക്കുട്ടി, കണ്‍വീനര്‍ അഡ്വ. ഷെറി ജോര്‍ജ്, വി.എ കരീം, എ.ഗോപിനാഥ്, പാലോളി മെഹബൂബ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video