കാഠ്മണ്ഡു∙ നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. ‘വിസിറ്റ് പൊഖാറ ഇയർ 2025’ ന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഹൈഡ്രജൻ നിറച്ച ബലൂണുകൾ പൊട്ടിത്തെറിച്ചത്. ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ചതിന് ഉത്തരവാദി ഇന്ത്യൻ പൗരനായ കമലേഷ് കുമാറാണെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 15ന് ചടങ്ങിന്റെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികൾ കത്തിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഹൈഡഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ചത്. കത്തിച്ച മെഴുകുതിരിയിൽ നിന്ന് ഹൈഡ്രജൻ നിറച്ച ബലൂണുകൾക്ക് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിനും പൊഖാറ മെട്രോപൊളിറ്റൻ സിറ്റി മേയർ ധനരാജ് ആചാര്യയ്ക്കും പരുക്കേറ്റു.
ധനമന്ത്രി കൂടിയായ പോഡലിന്റെയും ആചാര്യയുടെയും കൈകൾക്കും മുഖത്തുമാണ് പരുക്കേറ്റത്. കാഠ്മണ്ഡുവിലെ കീർത്തിപൂർ ബേൺ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. അതേസമയം, ആചാര്യ കുറച്ചു ദിവസം കൂടി മെഡിക്കൽ നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.