breaking-news Kerala

ഉണ്ണി മുകുന്ദൻ- വിപിൻ കുമാർ തർക്കത്തിൽ ഇടപെടില്ലെന്ന് ഫെഫ്ക; വിപിൻകുമാർ യോഗതീരുമാനങ്ങൾ ലംഘിച്ചു

കൊച്ചി: നടൻ ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മലുള്ള പ്രശ്നം പറഞ്ഞു പരിഹരിക്കാനുള്ള നീക്കത്തിൽ നിന്ന് ഫെഫ്ക പിന്മാറി. കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്ക് പിന്നലെ വിപിൻ കുമാർ നടത്തിയ പ്രസ്താവനയെ തുടർന്നാണ് തീരുമാനം.. കഴിഞ്ഞ ദിവസം ഫെഫ്കയുടെ ആഭിമുഖ്യത്തിൽ ഇരുവരെയും വിളിച്ച് ഒരുമിച്ചിരുത്തി സംസാരിച്ചിരുന്നു. അതിൽ ചില നിബന്ധനകൾ സംഘടന ഇരുവർക്കും നൽകിയിരുന്നു. അതിൽ നിന്ന് വിഭിന്നമായി നടൻ ഉണ്ണി മുകുന്ദൻ തെറ്റുപറ്റിയെന്ന് പറഞ്ഞ് തന്നോട് നിരുപാധികം മാപ്പു പറഞ്ഞു എന്ന് വിപിൻ കുമാർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഫെഫ്കയെ ചൊടിപ്പിച്ചത്.

ഉണ്ണി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്‌തവിരുദ്ധമാണെന്ന് ഫെഫ്‌കയ്ക്കും താരസംഘടനയായ അമ്മയ്ക്കും മനസിലായി. നടന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ട് കഴിഞ്ഞെന്നും വിപിൻ അവകാശപ്പെട്ടു. ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനത്തിലൂടെയും ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും ഉന്നയിച്ച വാദങ്ങൾ അടപടലം പൊളിഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറഞ്ഞതും അറിയിച്ചതും. അനുരഞ്ജന ചർച്ചയിൽ സത്യം പുറത്തായി. താൻ മാനേജർ അല്ല എന്ന ആരോപണം തെറ്റാണെന്ന് തെളിയിച്ചു. ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ട് കഴിഞ്ഞു. ചർച്ചയിലെ മാപ്പ് പറച്ചിൽ ഞാൻ അംഗീകരിച്ചിരുന്നു എന്നുമാണ് വിപിൻ കുമാർ പറഞ്ഞത്..

എന്നാൽ ഇങ്ങനെയൊരു കാര്യം ചർച്ചയിൽ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാണ് ഫെഫ്ക ഭാരവാഹികൾ രംഗത്തെത്തി.. സംഘടനയെ മാനിക്കാത്ത വിപിൻ കുമാറുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫെഫ്ക. ഇക്കാര്യം വ്യക്തമാക്കി ഇന്ന് വാർത്താ കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ലെന്നും നടൻ തെറ്റുകാരനാണെന്ന നിഗമനത്തിൽ എത്തിയിട്ടില്ലെന്നും അമ്മ പ്രതിനിധി ജയൻ ചേർത്തലയും വ്യക്തമാക്കി. ഉണ്ണി മുകുന്ദൻ മാന്യതകൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചർച്ചയ്ക്ക് ശേഷവും വാസ്‌തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വിപിൻ ആണെന്നും ജയൻ ചേർത്തല പറഞ്ഞു.

വിപിൻ കുമാർ ഉണ്ണിമുകുന്ദനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ ഒരു തരത്തിലും ഇടപെടില്ലെന്ന് സംഘടന നേരത്തെ വ്യക്തമാക്കിയതാണ്. വിപിന്‍ മാനേജര്‍ ആയിരുന്നില്ലായെന്നും വിപിനെതിരെ സംഘടനയില്‍ ചില പരാതികള്‍ ഉണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയിരുന്നു.

ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്ത് ഉണ്ണി മുകുന്ദൻ മര്‍ദിച്ചെന്നായിരുന്നു ആരോപണം. മേയ് 26ന് കാക്കനാട്ടെ നടന്റെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് വിപിൻ പരാതി നല്‍കിയിരിക്കുന്നത്. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും തന്നെ അസഭ്യം പറഞ്ഞെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍, വിപിന്‍ കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും തന്നെ കുറിച്ച് വിപിന്‍ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തുകയാണെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിച്ചു വരികയാണ് പരാതിക്കാരന്‍. വിപിനെതിരെ ചില നടിമാർ സംഘടനാതലത്തിൽ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന ഉണ്ണിമുകുന്ദന്റെ വാദത്തിൽ കഴമ്പില്ല. നിലവിൽ വിപിനെതിരെ നടിമാർ പരാതി നൽകിയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

അതിനിടെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വധഭീഷണിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്കും എ.ഡി.ജി.പിക്കും ഉണ്ണിമുകുന്ദൻ പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video