തിരുവനന്തപുരം: ബോഡി ബില്‍ഡിങ് താരത്തെ പൊലീസില്‍ ഇന്‍സ്പെക്ടറാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. മന്ത്രിസഭ നിയമന ശുപാര്‍ശ നല്‍കിയ ഷിനു ചൊവ്വാഴ്ച രാവിലെ നടന്ന കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ്, ഹൈജമ്പ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ ഷിനുവിനു യോഗ്യത നേടാന്‍ കഴിഞ്ഞില്ല. മന്ത്രിസഭ നിയമന ശുപാര്‍ശ നല്‍കിയ മറ്റൊരു ബോഡി ബില്‍ഡിങ് താരമായ ചിത്തരേഷ് നടേശന്‍ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തില്ല. രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ ഇരുവരെയും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരാക്കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിലായിരുന്നു.
സര്‍ക്കാറിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് ബോഡി ബില്‍ഡിങ് പരിഗണിക്കാറില്ല. എന്നാൽ, രാജ്യാന്തര നേട്ടങ്ങൾ പരിഗണിച്ചു പ്രത്യേക കേസായി പരിഗണിച്ചാണ് ഇരുവർക്കും നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനിച്ചത്. നിലവിലെ ചട്ടങ്ങളില്‍ ഇളവു വരുത്തിയാണ് ആഭ്യന്തര സെക്രട്ടറി നിയമന ഉത്തരവ് പുറത്തിറക്കിയത്.
Leave feedback about this