തിരുവനന്തപുരം∙: ബാലരാമപുരത്ത് രണ്ടുവയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മാവർ കസ്റ്റഡിയിലാണ്. കുട്ടിയുടെ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്. കൊലയിലേക്ക് എത്തിച്ച കാരണം പൊലീസ് ചോദിച്ച് മനസിലാക്കുകയാണ്. പ്രതി കുട്ടിയുടെ അമ്മയെ രക്ഷിക്കാനായി ഏറ്റെടുത്തതാണോ എന്നും പൊലീസ് സംശയിക്കുന്നു. മാതാപിതാക്കളേയും കുട്ടിയുടെ മുത്തശ്ശിയുടേയും മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് സംശയം ബലപ്പെടാൻ കാരണമായത്. കുടുംബത്തിലെ നാലുപേരെയും മാറിമാറി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കുടുംബപ്രശ്നമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീ
സിന് ലഭിച്ച സൂചന. മരിച്ച കുഞ്ഞിന്റെ അമ്മ ശ്രീതു ഇന്നലെ ബാലരാമപുരം പൊലീസ് സ്‌റ്റേഷനിലെത്തി 30 ലക്ഷം രൂപ കാണാനില്ലെന്നു പരാതി നല്‍കിയിരുന്നു. എന്നാല്‍ വാക്കാലുള്ള പരാതിയില്‍ വ്യക്തതക്കുറവ് ഉണ്ടായിരുന്നതിനാല്‍ എഴുതി തയാറാക്കിയ പരാതി നല്‍കാന്‍ പറഞ്ഞു പൊലീസ് തിരിച്ചയയ്ക്കുകയായിരുന്നു.
കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ, അച്ഛന്‍, അമ്മയുടെ സഹോദരന്‍ ഹരികുമാര്‍, മുത്തശി എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സ്വകാര്യ ദേവസ്വത്തില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ശ്രീതു. കുടുംബം കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന സംശയം പൊലീസ് തളളിയിരുന്നു. മുറിയില്‍ കുരുക്കിട്ട കയര്‍ കണ്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ സംശയം തോന്നിയത്.
കഴിഞ്ഞ ദിവസം രാത്രി കുട്ടി സഹോദരന്റെ മുറിയിലായിരുന്നുവെന്നാണ് അമ്മ പറയുന്നത്. പുലര്‍ച്ചെ അഞ്ചു മണിക്കുശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നു. കരച്ചില്‍ കേട്ടു നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്നും അമ്മ പറഞ്ഞു. അതേസമയം, കുട്ടി കിടന്നത് മാതാപിതാക്കളുടെ ഒപ്പമാണെന്നാണ് പൊലീസ് കരുതുന്നത്. സഹോദരന്റെ മുറിയിലെ കട്ടില്‍ കത്തിയ നിലയിലാണെന്നാണു പൊലീസ് പറയുന്നത്. പുലര്‍ച്ചെ എന്തു സംഭവിച്ചുവെന്നതിന്റെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഇന്നലെ രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
Leave feedback about this