വാഷിംഗ്ടൺ ഡിസി: ഇറാന്‍റെ എണ്ണ പിടിച്ചെടുക്കുന്നതിനാണ് മുൻഗണനയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഖാർഗ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെ വേണ്ടുന്നപക്ഷം യുഎസിന് മുന്നിൽ നിരവധി മാർഗങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു.
സത്യം പറഞ്ഞാൽ, ഇറാന്‍റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഫിനാൻഷ്യൽ ടൈംസിനോടാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഖാർഗ് ദ്വീപിലെ ഇറാന്‍റെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാണെന്നും ട്രംപ് അവകാശപ്പെട്ടു. അവർക്ക് കാര്യമായ പ്രതിരോധം ഉണ്ടെന്ന് താൻ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അത് വളരെ എളുപ്പത്തിൽ ആ ദ്വീപ് പിടിച്ചെടുക്കാൻ കഴിയും. വെനസ്വേലയിൽ യുഎസ് നടത്തിയതിന് സമാനമായ നീക്കമായിരിക്കും ഇതെന്നും ട്രംപ് സൂചന നൽകി.
