തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ കുടംബത്തിന് ഉപജീവനമാർഗമായി രണ്ട് പശുക്കളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകും. ഗോപൻ സ്വാമിയുടെ കുടുംബമാണ് ഇക്കാര്യം മാധ്യമങ്ങളോട് അവതരിപ്പിച്ചത്. നെയ്യാറ്റിൻകര ഗോപന്റെ മരണത്തെ ഉപജീവനമാർഗമായി കാണില്ലെന്നും കുടുംബം വ്യക്തമാക്കി. ‘സമാധി ഭക്തമാർഗമാണ്, ഉപജീവന മാർഗമല്ലെന്നും കുടുംബം പറഞ്ഞു.
നേരത്തെ രണ്ട് പശുക്കൾ ഉണ്ടായിരുന്നുവെന്നും സാമ്പത്തിക മാന്ദ്യത്തിൽ അത് വിറ്റെന്നും കുടുംബം പറഞ്ഞു. തുടർന്നാണ് സുരേഷ് ഗോപി രണ്ട് പശുക്കളെ വാങ്ങി നൽകുമെന്ന് പറഞ്ഞിരിക്കുന്നതെന്നും കുടുംബം പറഞ്ഞു. ‘2019ൽ ഗോപൻ സ്വാമി ട്രസ്റ്റ് രൂപീകരിച്ചു. ഈ ട്രസ്റ്റിന്റെ വക സ്ഥലം കൈമാറ്റം ചെയ്യാനോ വായ്പ കൊടുക്കാനോ പാടില്ലെന്ന് ഗോപൻ സ്വാമി എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് മാർക്കറ്റ് ചെയ്യാനാണെന്ന വാർത്തകളിൽ കുടുംബത്തിന് വിഷമമുണ്ട്. സമാധിയിൽ വരുന്ന വരുമാനം കുടുംബത്തിന് വേണ്ടി ഉപയോഗിക്കില്ല. അധ്വാനിച്ച് ജീവിക്കാനാണ് തീരുമാനിച്ചത്’- കുടുംബം പറഞ്ഞു.
അതേസമയം നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നു. ഗോപന് നിരവധി അസുഖങ്ങളെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലിവർ സിറോസിസും വൃക്കകളിൽ സിസ്റ്റും കണ്ടെത്തി. ഹൃദയധമനികളിൽ 75ശതമാനത്തിലധികം ബ്ലോക്കുണ്ട്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുമുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാസപരിശോധനാ ഫലം വന്നാലെ മരണകാരണം നിർവചിക്കാനാകൂ എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Leave feedback about this