ഡൽഹി :നാഷണൽ ക്യാപിറ്റൽ റീജിയനിൽ കാലങ്ങളായി തുടരുന്ന വായുമലിനീകരണം തടയുന്നതിനായി അറസ്റ്റിലേക്കു വരെ പോകാമെന്ന് സുപ്രീം കോടതി നിർദേശം. ഒക്ടോബർ മാസത്തോടെ ഇവിടെ വായു മലിനീകരണം ഏറ്റവും കൂടിയേക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശം.ഡൽഹി ഉൾപ്പെടുന്ന രാജസ്ഥാൻ ഉത്തർപ്രദേശ് ഹരിയാന തുടങ്ങുന്ന സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് നാഷണൽ ക്യാപ്പിറ്റൽ റീജിയൻ. വിളവെടുപ്പിനു ശേഷം ഈ പ്രദേശത്തിനടുത്ത് ബാക്കി വരുന്ന വൈക്കോലുകൾ കത്തിച്ച് കളയുന്നതാണ് മേഖലയിൽ രൂക്ഷമായ വായുമലിനീകരണത്തിന് കാരണമാകുന്നത്. ഒക്റ്റോബർ മാസത്തോടെയാണ് ഈ പ്രദേശത്ത് മലിനീകരണം രൂക്ഷമാകുന്നത്.
ഈ സമയത്ത് വൈക്കോൽ കത്തിക്കുന്ന കർഷകരിൽ ചിലരെ ജയിലിലടയ്ക്കുന്നത് ഇതിനെതിരെ ശക്തമായ സന്ദേശമാകുമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോടും (CAQM) സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിനോടും (CPCB) മലിനീകരണ നിയന്ത്രണത്തിനായി നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചു. പഞ്ചാബ് രാജസ്ഥാൻ ഹരിയാന ഉത്തർപ്രദേശ് തുടങ്ങിയ നാഷണൽ ക്യപിറ്റൽ റീജിയനോട് ചേർന്ന പ്രദേശങ്ങളിലെ മലിനീകരണം തടയുന്നതിനുള്ള പ്രത്യേക സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് CAQM.