തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള ബന്ധമാണെന്നും പോറ്റിയെ വിശ്വാസമായിരുന്നുവെന്നും ജയറാം മൊഴി നൽകിയതായാണ് അറിയുന്നത്. നിരവധി തവണ പൂജകൾക്കായി പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം കേസിൽ ജയറാമിനെ സാക്ഷിയാക്കിയേക്കുമെന്നും സൂചനകളുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ലെന്നും ജയറാം എസ്ഐടിയോട് പറഞ്ഞു. താനൊരു കടുത്ത അയ്യപ്പ ഭക്തനാണ്. എല്ലാവർഷവും ശബരിമലയിൽ പോകാറുണ്ട്. അവിടെ വെച്ചാണ് പോറ്റിയെ പരിചയപ്പെടുന്നതെന്ന് ജയറാം മൊഴി നൽകി. ശബരിമലയിലെ പാളികൾ ജയറാമിന്റെ വീട്ടിൽ വെച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
വീട്ടിൽ നടതിനു പുറമേ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് നടത്തിയ പൂജയിലും പോറ്റി ക്ഷണിച്ചത് അനുസരിച്ച് പോയിരുന്നു. കോട്ടയം ഇളപ്പള്ളി ക്ഷേത്രത്തിൽ പാളികളെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നു. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി അറിയില്ല. പോറ്റിയുമായി ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും ജയറാം മൊഴി നൽകിയതായാണ് വിവരം.