തിരുവനന്തപുരം: രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രിയിൽ ആരംഭിക്കും. ഇന്ന് അർധരാത്രി ആരംഭിച്ച് നാളെ അർധരാത്രി വരെ നീളുന്ന 24 മണിക്കൂർ പണിമുടക്കിൽ കേരളത്തിൽ വ്യവസായ, കാർഷിക, വാണിജ്യ മേഖലകൾ സ്തംഭിച്ചേക്കാം. കടകമ്പോളങ്ങളും അടഞ്ഞുകിടന്നേക്കാം. മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയേക്കില്ല. കേരളത്തിലെ മുഴുവൻ വ്യവസായശാലകളിലും പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുഴുവൻ ജനങ്ങളും പണിമുടക്കുമായി സഹകരിക്കണമെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.
കേരളത്തിൽ സർക്കാർ, അധ്യാപന, ബാങ്ക്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ മേഖലകളിലുള്ള ജീവനക്കാരും പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് എളമരം കരീം അറിയിച്ചു. ഷോപ്പിങ് മാളുകൾ, സ്പെഷ്യൽ ഇക്കണോമിക് സോണുകൾ അടക്കം സ്തംഭിക്കുമെന്ന് സമരാനുകൂലികൾ പറയുന്നു. പാൽ, പത്രം, ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ, ഫയർ ആൻ്റ് റെസ്ക്യൂ, ആംബുലൻസ് അടക്കം അവശ്യ സർവീസുകളിലെ ജീവനക്കാരെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
