വാഷിങ്ടൻ : ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും പാക്കിസ്ഥാനിൽനിന്ന് മടങ്ങിയതിനു പിന്നാലെ യുഎസ് പ്രതിനിധി സംഘവും യാത്ര റദ്ദാക്കി. ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇസ്‌ലാമാബാദിലേക്കു വരാനിരുന്ന പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കൻ മാധ്യമങ്ങളോടു പറഞ്ഞു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും സംഘവും പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയിരുന്നു. ഇറാനും യുഎസും തമ്മിലുള്ള രണ്ടാംഘട്ട ചർച്ച ഇസ്‌ലാമാബാദിൽവച്ച് ശനിയാഴ്ച നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനായി യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും പാക്കിസ്ഥാനിൽ ഇന്നെത്തുമെന്നും വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. എന്നാൽ യുഎസ് സംഘത്തെ കാണാതെ ഇറാൻ മടങ്ങുകയായിരുന്നു. ഇറാൻ സംഘം പാക്കിസ്ഥാനിൽനിന്ന് മസ്കത്തിലേക്കും റഷ്യയിലേക്കും പോകും. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് പാക്കിസ്ഥാനിലെത്തുന്നതെന്ന് നേരത്തെ അരഗ്ചി വ്യക്തമാക്കിയിരുന്നു.
