തൃശൂർ: സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്സൽ കേസ്സിലെ ഒളിവിലായിരുന്ന പ്രധാന പ്രതികളെ തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിൽ ഹാജരാകാതെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു.
പ്രതികൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയിരുന്ന പ്രതികൾ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്‌നാട്ടിലേക്ക് മാറുകയും അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റുകളിൽ ഒളിവിൽ താമസിക്കുകയുമായിരുന്നു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ ചെന്നൈയിൽ നിന്നാണ് ഇവരെ തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് സംഘം അതിസാഹസികമായി പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് വെളുപ്പിന് കോടതിയിൽ ഹാജരാക്കുി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘം സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദ്ദേശാനുസരണം തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ടി.കെ സുബ്രഹ്മണ്യൻ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിറ്റക്ടീവ് ഇൻസ്പെക്ടർ റിയാസ് രാജ, ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർ തോംസൺ ആന്ററണി, സബ് ഇൻസ്പെക്ടർ ലിജോ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബീർകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 300 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയിട്ടുള്ളത്. 600-ൽ അധികം തട്ടിപ്പ് കേസ്സുകൾ ഇവർക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്. കൂടാതെ ഇവർക്കെതിരെ നിരവധി കേസ്സുകളിൽ വാറണ്ട് നിലവിലുണ്ട്.