തൃശൂർ: സൗത്ത് ഇന്ത്യയിലെ നമ്പർ വൻ ക്രെഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച റാക്കറ്റിലെ മുഖ്യസൂത്രധാരൻ പോക്സോ കേസിൽ ബെംഗളുരു പൊലീസിന്റെ പിടിയിൽ. തൃശൂർ സ്വദേശിയും നിലവിൽ കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ജനറൽ മാനേജരുമായ പി ജെ ബിനോജ് ആണ് അറസ്റ്റിലായത്. ബെംഗളൂരു പൊലീസ് തൃശൂരിൽ നിന്നാണ് ഇദേഹത്തെ അറസ്റ്റ് ചെയതത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ മുൻ ലോൺ മാനേജരായിരുന്നു പി ജെ ബിനോജ്. പിന്നീട് ബിനോജ് കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ ജനറൽ മനേജരായി ജോലിക്ക് കയറി. ഇതിനുശേഷം ഐസിസിഎസ്എല്ലിനെതിരെ വ്യാജ വാർത്തകൾ പടച്ചുവിട്ട് മനേജ്മെന്റിനെ ഭീഷണിപ്പെടുത്തുന്ന റാക്കറ്റിനെ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരകരിൽ ഒരാളായിരുന്നു ഇയാൾ.
ഇതിനെതിരെ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മനേജ്മെന്റ് ബെംഗളൂരു പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ കൈരളി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ചീഫ് ജനറൽ മാനേജർ ശക്തിധരൻ പാനോളിയെയും പി ജെ ബിനോജിനെയും അറസ്റ്റ് ചെയ്തിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ കൈയിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനക്കിടയിലാണ് പിഞ്ചുകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ബിനോജിന്റെ മൊബൈലിൽ നിന്നും കണ്ടെടുക്കുന്നത്. ബെംഗളൂരു പൊലീസ് സ്വയമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്. പിജെ ബിനേജിനെ വിശദമായ ചോദ്യം ചെയ്യലിന് ബെംഗളൂരുവിലേക്ക് പൊലീസ് കൊണ്ടു പോയി.
കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇദേഹത്തെ ബെംഗൂരു പൊലീസ് അറസ്റ്റ് ചെയതത്. ഇദേഹത്തിനെതിരെ നേരത്തെ ഇത്തരം പരാതികൾ ഉയർന്നിരുന്നു. ബിനോജിന്റെ പിതാവ് ജോസും മുൻപ് പോക്‌സോ കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്.