ഹരിയാനയിൽ നടന്നത് ‘ഓപ്പറേഷൻ സർക്കാർ ചോരി എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ വൻ അട്ടിമറി നടന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി 8 വോട്ടുകളിലും ഒരു വ്യാജ വോട്ട് ഉണ്ടായിയെന്നും പറഞ്ഞു. ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുൽ ഗാന്ധി നിർണായക വാർത്താസമ്മേളനം വിളിച്ചത്.
‘വോട്ട് ചോരി’ ആരോപണങ്ങളുടെ പുതിയ വെളിപ്പെടുത്തലാണ് രാഹുൽ നടത്തിയിരിക്കുന്നത്. ‘എച്ച്’ ഫയൽസാണ് രാഹുൽ പുറത്ത് വിട്ടത്. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചും തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ആരോപിച്ചു. വ്യക്തമായ ചിത്രങ്ങൾ പങ്കുവെച്ചാണ് രാഹുൽ തട്ടിപ്പ് വിവരിക്കുന്നത്. ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്നും രാഹുൽ ഗാംഹി ആരോപിച്ചു.
ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
25 ലക്ഷം കള്ളവോട്ടുകൾ ഹരിയാനയിൽ നടന്നു. ഒരു സ്ത്രീ ഒരേ ഫോട്ടോ വെച്ച് 233 തവണ വോട്ട് ചെയ്തു. യുപിയിലെ ബിജെപി നേതാക്കൾ വരെ വോട്ട് ചെയ്തു. 5 ലക്ഷത്തിലധികം ബൾക്ക് വോട്ട് ഉണ്ടായി. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചും തട്ടിപ്പ് നടന്നു. അതേസമയം ബിജെപിയെ സഹായിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത് വൻ തട്ടിപ്പാണെന്നും രാഹുൽ ആരോപണം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് കള്ളം പറഞ്ഞുവെന്നും രാഹുൽ പറഞ്ഞു.
