കൊച്ചി: കൊച്ചിയിൽ ഐടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി എത്തിയ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് 3.10 ലക്ഷം രൂപയുടെ മുതലുകൾ കവർന്ന കേസിൽ രണ്ട് പേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരാണ് പോലീസ് പിടിയിലായത്. യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി, ഇൻഫോപാർക്കിൽ ഐടി കമ്പനി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയത്.
മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ശനിയാഴ്ച മദ്യം വാങ്ങാൻ ശ്രമിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഡ്രൈ ഡേ കാരണം ലഭിച്ചില്ല.
ഈ സമയത്താണ് മറൈൻ ഡ്രൈവ് പരിസരത്ത് കറങ്ങി നടന്നിരുന്ന ആദർശ് സഹായവുമായി എത്തുന്നത്. ആദർശ് അനധികൃതമായി മദ്യം വാങ്ങി നൽകിയതിനെ തുടർന്ന് മദ്യപിക്കാനായി യുഎസ് പൗരനൊപ്പം ഹോട്ടൽ മുറിയിലേക്ക് പോവുകയും രാത്രി ഇരുവരും മുറിയിൽത്തന്നെ ഉറങ്ങുകയും ചെയ്തു.
ഞായറാഴ്ച രാവിലെ കോഴിക്കോട്ടേക്ക് പോകാനായി യുഎസ് പൗരൻ ഉണർന്ന് ആദർശിനെ വിളിച്ചുണർത്തുന്നതിന് മുൻപ് തന്നെ ആദർശ് തന്റെ സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന.
വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് യുഎസ് പൗരൻ തുറന്നപ്പോൾ പുറത്തുണ്ടായിരുന്നയാൾ കയറിപ്പിടിക്കുകയും ഈ സമയം ആദർശ് പിന്നിൽ നിന്ന് പിടികൂടുകയുമായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് ഇദ്ദേഹത്തെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയും തങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ മൂന്ന് അക്കൗണ്ടുകളിലേക്ക് പ്രതികൾ നിർബന്ധിച്ച് അയപ്പിച്ചു. കൂടാതെ 500 യുഎസ് ഡോളർ, സ്വർണമോതിരം, എടിഎം കാർഡ് എന്നിവയും തട്ടിയെടുത്തു.
തുടർന്ന് ഇരുവരും മുറി പുറത്തുനിന്ന് പൂട്ടി പുറത്തുപോയ ശേഷം എടിഎം കാർഡ് ഉപയോഗിച്ച് 10,000 രൂപ വീതം നാല് തവണകളായി പിൻവലിച്ചു. ഇത്തരത്തിൽ ആകെ 3,10,290 രൂപയുടെ മുതലാണ് കവർച്ച ചെയ്തതെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് ഹോട്ടൽ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. സെൻട്രൽ പോലീസിന്റെ അന്വേഷണത്തിൽ പ്രതികളെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞു.
ആദർശ് മരടിലുള്ള ഒരു ലോഡ്ജിൽ ഉണ്ടെന്ന വിവരം ലഭിച്ച പോലീസ് അവിടെയെത്തിയെങ്കിലും ഇയാൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഏകദേശം ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പോലീസ് ആദർശിനെ സാഹസികമായി പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശിനെ കുമ്പളങ്ങിയിൽ നിന്നും അറസ്റ്റ് ചെയ്തു.
പള്ളുരുത്തിയിൽ പോലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ആദർശ്. ആകാശിനെതിരെ അടിപിടി, പിടിച്ചുപറി ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്.
യുഎസ് പൗരനിൽ നിന്ന് കവർന്ന പണവും സ്വർണമോതിരവും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസിന്റെ ദ്രുതഗതിയിലുള്ള നടപടിക്ക് യുഎസ് പൗരൻ നന്ദി അറിയിച്ചു.
