ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാൻ. വിവിധ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു.
ഇറാക്കിലെ ഇർബിലിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി. കൂടാതെ, ഇസ്രയേലിലെ ടെൽ നോഫ് എയർ ബേസ്, ഹാകിരിയയിലെ ഇസ്രയേൽ ആർമിയുടെ കമാൻഡന്‍റ് ആസ്ഥാന കേന്ദ്രം, അതേ നഗരത്തിലെ തന്നെ പ്രതിരോധ വ്യവസായ സമുച്ചയം എന്നിവയെയും അക്രമിച്ചതായി ഐആർജിസി അവകാശപ്പെട്ടു.
ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. പ്രതികാരത്തിന്‍റെ ഭാഗമായുള്ള ആറാമത്തെ ആക്രമണ പരമ്പരയാണ് തങ്ങൾ നടത്തുന്നതെന്ന് ഐആർജിസി പറഞ്ഞതായി ഇറാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ, ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. പിന്നാലെ, ദുബായി, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്കു നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് മിസൈൽ ആക്രമണവുമുണ്ടായി.

Leave feedback about this