ലുലു സ്റ്റോറുകളിലേക്ക് 80 ടൺ പഴം-പച്ചക്കറി ഉൽപന്നങ്ങളുമായി ഇത്തിഹാദ് വിമാനം അബുദാബിയിലെത്തി; വരും ദിവസങ്ങളിലും ചരക്ക് വിമാനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ്
അബുദാബി: ഭക്ഷ്യസുരക്ഷയും ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇയിലേക്ക് ചരക്കുവിമാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി. ഇത്തിഹാദിന്റെ ബോയിംഗ് ചരക്ക് വിമാനത്തിൽ ഇന്ത്യയിൽ നിന്ന് 80 ടൺ പഴം-പച്ചക്കറികളാണ് ലുലു ഗ്രൂപ്പ് എത്തിച്ചത്. കൊച്ചിയിൽ നിന്ന് പുലർച്ചെ 2 മണിയോടെയാണ് വിമാനം അബുദാബിയിൽ എത്തിച്ചേർന്നത്. പ്രവാസി ഇന്ത്യക്കാർക്ക് ഉൾപ്പെടെ ആശ്വാസമാകുന്നതാണ് ഈ നീക്കം. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് ആണ് പഴം-പച്ചക്കറി ഉൽപന്നങ്ങൾ സുഗമമായി ലഭ്യമാക്കിയത്.
വരും ദിവസങ്ങളിലും ഇത്തരം സർവീസുകൾ തുടരുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ മെൽബൺ അടക്കം ലോകത്തെ പ്രധാന കേന്ദ്രങ്ങളിലുള്ള സംഭരണ കേന്ദ്രങ്ങൾ വഴി മികച്ച ഉൽപന്നങ്ങൾ യുഎഇയിൽ സുഗമമായി ലഭ്യമാക്കുമെന്നും ലുലു വ്യക്തമാക്കി.
യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് യാതൊരു തടസ്സവുമില്ലാതെ പഴം-പച്ചക്കറി, മറ്റ് അവശ്യവസ്തുക്കൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വ്യക്തമാക്കി. ലോകത്തെ വിവിധ ഇടങ്ങളിലുള്ള ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ വഴി ഉൽപന്നങ്ങളുടെ തുടർച്ചയായ ലഭ്യതയും വില സ്ഥിരതയും നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഡൽഹിയിൽ നിന്ന് 80 ടൺ മാംസ ഉൽപന്നങ്ങളും ലുലു ഗ്രൂപ്പ് എത്തിച്ചിരുന്നു. മുംബൈ, ബെംഗളൂരു മേഖലയിൽ നിന്നും പ്രത്യേക വിമാനത്തിൽ കൂടുതൽ അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. നാട്ടിലെ കർഷകർക്കും വലിയ പിന്തുണ നൽകുന്നത് കൂടിയാണ് ഈ ദൗത്യം
