loginkerala breaking-news വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറും; വിഴിഞ്ഞം തുറമുഖത്തിന് ആശംസയുമായി മുഖ്യമന്ത്രി
breaking-news Kerala

വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറും; വിഴിഞ്ഞം തുറമുഖത്തിന് ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യക്ക് ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശന കവാടമായിരിക്കും വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമുദ്രമാര്‍ഗേണയുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറും. നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയുടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ 2024 ലാരംഭിച്ചു. 2045ല്‍ പൂര്‍ത്തീകരിക്കേണ്ട തുടര്‍ഘട്ടങ്ങള്‍ 17 വര്‍ഷം മുമ്പ് 2028ല്‍ പൂര്‍ത്തീകരിക്കാനാവും. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണസംസ്‌കാരം. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം.

കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ സംസ്ഥാനം നേരിടുന്ന ഘട്ടത്തില്‍ തന്നെയാണ് കേരളം വലിയ തുക ഇതിനുവേണ്ടി കണ്ടെത്തിയത്. പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഒക്കെ സൃഷ്ടിച്ച പ്രയാസങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ചു . ആകെ ചെലവായ 8,867 കോടി രൂപയില്‍ 5,595 കോടി രൂപയും സംസ്ഥാന സര്‍ക്കാരാണ് മുടക്കുന്നത്. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 818 കോടി രൂപ, വിജിഎഫ് വായ്പാ രൂപത്തിലാണ് കേന്ദ്രം ലഭ്യമാക്കുന്നത്. എന്നാല്‍, ആ തുക ഇതുവരെ നല്‍കിയിട്ടില്ല.

അന്താരാഷ്ട്ര കപ്പല്‍പ്പാതയോട് അസാധാരണമാംവിധം ഏറെ അടുത്തതും 20 മീറ്ററിന്റെ സ്വാഭാവിക ആഴമുള്ളതും റെയില്‍, റോഡ് എയര്‍ കണക്ടിവിറ്റി ഉള്ളതുമായ വിഴിഞ്ഞം ഇന്ത്യയുടെ പൊതുവായ വികസന ചരിത്രത്തിലെ നാഴികക്കല്ലാവുക തന്നെ ചെയ്യും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന സങ്കല്പം രൂപപ്പെടുന്നത് 1996 ലാണ്. അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് ശാസ്ത്രീയ പഠനത്തിന് ഒരു സമിതിയെ നിയോഗിച്ചത്. 2010ല്‍ ടെന്‍ഡര്‍ നടപടിയിലേക്കു കടന്നെങ്കിലും കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്നുള്ള ഘട്ടം പദ്ധതി പ്രായോഗികമാക്കാനുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു. മനുഷ്യച്ചങ്ങല മുതല്‍ 212 ദിവസം നീണ്ട ജനകീയസമരം വരെ എത്രയോ ജനമുന്നേറ്റങ്ങള്‍!

ഇതിന്റെയൊക്കെ ഫലമായി 2015ല്‍ കരാറുണ്ടായി. പിന്നീട് 2016ല്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ കേവലം തറക്കല്ല് മാത്രമായി നിന്നിരുന്ന പദ്ധതിയെ പുനരുജ്ജീവിപ്പിച്ചു. ആ പദ്ധതിയാണ് ജാഗ്രത്തായ തുടര്‍നടപടികളിലൂടെ 2024 ജൂലൈയില്‍ ട്രയല്‍ റണ്ണിലേക്കും ഇപ്പോള്‍ കമീഷനിങ്ങിലേക്കും എത്തിയത്.

തുറമുഖത്തെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ പ്രദേശവാസികള്‍ക്കുണ്ടായിരുന്നു. അവരുടെ ആവലാതികള്‍ കേട്ട് സമഗ്ര പുനരധിവാസ നടപടികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി. ജീവനോപാധി നഷ്ടപരിഹാര ഇനത്തില്‍ നാളിതുവരെ 107.28 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത്. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം, കുടിവെള്ള വിതരണം, നൈപുണ്യ പരിശീലന കേന്ദ്രം, സീഫുഡ് പാര്‍ക്ക്, ആശുപത്രി, ഭവനപദ്ധതി തുടങ്ങി സമഗ്രമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിനു സാധിച്ചു.

Exit mobile version