തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാനുള്ള ശ്രമമുണ്ടായി. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രവർത്തകർ വീണ്ടും പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ടുവരികയായിരുന്നു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്.
പ്രവർത്തകരെ പിരിച്ചുവിടാനായി പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. വലിയ പ്രതിഷേധമുണ്ടാകുമെന്ന് കണക്കാക്കി രണ്ട് വാഹനങ്ങളിൽ നിന്നാണ് ജലപീരങ്കി പ്രയോഗം നടത്തി. വനിതാ പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധമാർച്ചിന്റെ മുൻനിരയിലുണ്ടായിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പ്രവർത്തകർക്ക് നേരെ 17 തവണയിലധികം പോലീസ് ജലപീരങ്കി പ്രയോഗം നടത്തി.
യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്ന ശേഷം പോലീസിനെതിരെ പ്രതിഷേധം കനത്തിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കൂടുതൽ പേർ പോലീസ് മർദനത്തിനെതിരെ പരാതി ഉന്നയിച്ചു. ഇതിന്റെ ഭാഗമായി നിയമസഭയിലും പുറത്തും പ്രതിഷേധം സംഘടിപ്പിച്ച് യുഡിഎഫും കോൺഗ്രസ് അനുകൂല സംഘടനകളും രംഗത്തുണ്ട്. യുഡിഎഫ് എം എൽ എമാർ നിയമസഭാകവാടത്തിൽ വ്യാഴാഴ്ച സത്യാഗ്രഹവും സംഘടിപ്പിച്ചു.
അക്രമ സംഭവങ്ങളിൽ പ്രതികളായതിനെത്തുടർന്ന് സംസ്ഥാനത്ത് 144 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ ഇത് വസ്ഥുതാവിരുദ്ധമാണെന്നും 50 പേരെ മാത്രമാണ് സർവീസിൽ നിന്നും നീക്കിയതെന്നും മുഖ്യമന്ത്രി സഭയെ തെറ്റിധരിപ്പിക്കുകയാണെന്നും വാദമുന്നയിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി.