ഒട്ടാവ: ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ബിഷ്‌ണോയി ഗ്യാങ്ങിനെ ഭീകരസംഘമായി പ്രഖ്യാപിച്ച് ക്യാനഡ സർക്കാർ. ഇവരുടെ ഗ്രൂപ്പിനെ ഭീകര സംഘടനയായിട്ടാണ് ഒട്ടാവയിലെ ലിബറൽ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ലക്ഷ്യമിടുന്ന തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഇന്ത്യ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സുപ്രധാന പ്രഖ്യാപനം എത്തുന്നത്.
ഈ സംഘം കാനഡയിലെ ഇന്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ട് നിരവധി അക്രമങ്ങളാണ് നടത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിലെ സിഖ് കനേഡിയൻ പൗരന്മാർ ഉൾപ്പെടെയുള്ള ഖാലിസ്ഥാൻ അനുകൂല സംഘങ്ങളെ ബിഷ്‌ണോയി സംഘം ലക്ഷ്യമിട്ടുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ 29ന് പട്ടിക പുറത്തിറക്കിയത്. ഇന്ത്യാ വിരുദ്ധ സിഖ് തീവ്രവാദികളെ ലക്ഷ്യം വയ്ക്കാൻ പരോക്ഷമായി ഈ സംഘത്തെ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തള്ളിക്കളഞ്ഞിരുന്നു.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കെതിരെയും അവരുടെ സാമ്പത്തിക ഉറവിടം ഉൾപ്പടെയുല്ളവർക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യാ ഗവൺമെന്റ് ഒട്ടാവയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചണ്ഡീഗഢിലെയും പഞ്ചാബിലെയും മുൻ വിദ്യാർത്ഥി നേതാവായ ലോറൻസ് ബിഷ്‌ണോയിയും സംഘവും ഇന്ത്യയിലെ പ്രധാന പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഗായകൻ സിദ്ധു മൂസ്വാലയുടെയും മുംബൈയിലെ രാഷ്ട്രീയക്കാരനായ ബാബ സിദ്ദിഖിയുടെയും കൊലപാതകം പോലുള്ളവ ഇതിന്റെ തെളിവുകളാണ്. ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലുള്ള ബിഷ്ണോയി നടൻ സൽമാൻ ഖാനെതിരെയും ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇളയ സഹോദരൻ അൻമോൾ ബിഷ്‌ണോയി, ഗോൾഡി ബ്രാർ, രോഹിത് ഗോദാര എന്നിവരും സംഘത്തിലെ മറ്റ് പ്രമുഖരാണ്.
Leave feedback about this