കൊച്ചി ∙ രക്താർബുദ രോഗിക്ക് ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ചതിൽ വിശദാംശങ്ങൾ തേടി ഹൈക്കോടതി. ആർസിസിയിലെ നിലവിലുള്ള രക്തപരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങൾ അറിയിക്കാനാണ് കോടതിയുടെ നിർദേശം. മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പെൺകുട്ടിക്ക് രക്താർബുദ ചികിത്സയ്ക്കിടെ 49 തവണയാണ് രക്തം പകർന്നു നൽകിയത്. ദാതാക്കളിൽ ഒരാൾ എച്ച്ഐവി ബാധിതനാണെന്ന് പിന്നീട് കണ്ടെത്തി. പെൺകുട്ടിക്ക് പിന്നീട് നടത്തിയ പരിശോധനയിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചു.
ചികിത്സക്കിടെ 2018 ഏപ്രിൽ 11ന് പെൺകുട്ടി മരിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് റീജനൽ കാൻസർ സെന്ററിലെ നിലവിലുള്ള രക്തപരിശോധന സംവിധാനത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ജസ്റ്റിസ് മുഹമ്മദ് നിയാസ് നിർദേശിച്ചത്. അന്നത്തെ ദൗർഭാഗ്യകരമായ സംഭവത്തിനുശേഷം എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന കാര്യവും അറിയിക്കണം. മൂന്നാഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതിയുടെ നിർദേശം. കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.