breaking-news lk-special

പാതിവിലയിൽ സ്കൂട്ടർ മുതൽ ലാപ്ടോപ്പ് വരെ; ഓഫറിൽ വീഴുന്ന മലയാളികളെ അനന്തു പറ്റിച്ചത് ഇങ്ങനെ; വളത്തിൽതുടങ്ങി സ്കൂട്ടറിൽ അവസാനിച്ച തട്ടിപ്പ് കഥ

ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ വനിതകള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് കേരളത്തില്‍ ഉടനീളം നടത്തിയത് ശതകോടികളുടെ തട്ടിപ്പ്. ചിലര്‍ക്ക് സ്‌കൂട്ടര്‍ കിട്ടി. പലരില്‍ നിന്നും തട്ടിച്ചെടുത്ത പണത്തില്‍ നിന്നും എടുത്താണ് ഈ സ്‌കൂട്ടറുകള്‍ നല്‍കിയതെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂട്ടര്‍ കിട്ടിയവരും പ്രതിസന്ധിയിലാകും. ഏത് പണമുപയോഗിച്ചാണ് ഈ സ്‌കൂട്ടറുകള്‍ വാങ്ങിയതെന്ന് പോലീസ് പരിശോധിക്കും. പണം നഷ്ടപ്പെട്ട പലരും അപമാനം ഭയന്ന് പരാതി നല്‍കാന്‍ തയാറായിട്ടില്ല. പഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നഷ്ടമായി. അംഗങ്ങളില്‍ നിന്ന് 60,000 രൂപ വീതം വാങ്ങിയാണ് തട്ടിപ്പു നടത്തിയത്. അതായത് അറുപതിനായിരം രൂപ നല്‍കി സ്‌കൂട്ടര്‍ വാങ്ങിയവര്‍ അത് നഷ്ടമാകുമോ എന്ന ആശയങ്കയിലാണ്.പാതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും ലാപ്‌ടോപ്പും മറ്റും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. കേസിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. പൊലീസ് കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ പ്രതി ശ്രമിച്ചെന്നും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയും ബന്ധുക്കളും നടത്തിയ വസ്തു ഇടപാടുകളും പൊലീസ് പരിശോധിക്കുകയാണ്. കൂടാതെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്നും പൊലീസ് വ്യക്തമാക്കി. അന്തു കൃഷ്ണനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുന്നുണ്ട്. ഇടുക്കി തൊടുപുഴയിലാണ് പരാതിക്കാര്‍ ഏറെയും. പ്രാഥമിക വിലയിരുത്തലില്‍ തട്ടിപ്പ് 1,000 കോടി കടക്കുമെന്നാണ് നിഗമനം. ഒരു അക്കൗണ്ടില്‍ മാത്രം 400 കോടി എത്തി. ഇതില്‍ സിംഹഭാഗവും വകമാറ്റിയെന്നു സംശയിക്കുന്നു. അനന്തു വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.

പണം നല്‍കി മൂന്ന് വര്‍ഷത്തോളമായിട്ടും ഇതുവരെ സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഇതിനു തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ആദ്യഘട്ടത്തില്‍ പകുതി വിലയ്ക്ക് കുറേ പേര്‍ക്ക് സാധനങ്ങള്‍ നല്‍കിയത് കണ്ടാണ് കൂടുതല്‍ പേര്‍ പണം നല്‍കിയത്. മൂന്ന് വര്‍ഷം മുന്‍പ് 75,000 രൂപ നല്‍കിയവര്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള ബൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനു ശേഷം സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 60,000 രൂപ നല്‍കിയവര്‍ ഉണ്ട്. ഇവര്‍ക്ക് ഇതുവരെ സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ല. പണം തിരികെ ആവശ്യപ്പെടുമ്പോള്‍ നല്‍കാമെന്ന് പറയുന്നതിനാലാണ് ആരും പരാതിയുമായി എത്താത്തതെന്നും വിവരമുണ്ട്. വിവിധ പദ്ധതികളുടെ പേരില്‍ സ്ത്രീകള്‍ക്ക് പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്‍ സംസ്ഥാന വ്യാപകമായി 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിലയിരുത്തല്‍.

പകുതി വിലയ്ക്കു വാഹനങ്ങളും വില പിടിപ്പുള്ള ഗൃഹോപകരണങ്ങളും മറ്റു സാധന സാമഗ്രികളും വാഗ്ദാനം ചെയ്ത് വയനാട്ടിലും കോടികളുടെ പിരിവാണ് നടന്നത്. കേരളത്തിലെ പഞ്ചായത്തുകള്‍ തോറും സൊസൈറ്റികള്‍ രൂപീകരിച്ച് അക്ഷയ കേന്ദ്രങ്ങളെക്കൂടി മറയാക്കിയാണ് പലയിടത്തും തട്ടിപ്പ് അരങ്ങേറിയത്. വനിതകള്‍ക്ക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്, ഓണക്കിറ്റ്, മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവയാണ് പാതി വിലയ്ക്കു ലഭിക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു കോടികളുടെ കൊള്ള. അനന്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് സൊസൈറ്റിയാണു ശാഖകള്‍ റജിസ്റ്റര്‍ ചെയ്തു പണം പിരിച്ചത്. പല എന്‍ജിഒകളേയും തട്ടിപ്പിന്റെ ഭാഗമാക്കി. സൊസൈറ്റിയില്‍ ആയുഷ്‌കാല അംഗത്വമെടുക്കാനും വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങള്‍ വെബ്‌സൈറ്റ് നോക്കി തിരഞ്ഞെടുക്കാനും അക്ഷയകേന്ദ്രങ്ങളെ സമീപിക്കാനായിരുന്നു വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയുള്ള നിര്‍ദേശം.

തട്ടിപ്പിന് സീഡ് എന്ന പേരില്‍ സൊസൈറ്റികള്‍ രൂപീകരിക്കുകയാണ് ചെയ്തത്. പഞ്ചായത്തുകള്‍ തോറും വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രമോട്ടര്‍മാരെ നിയമിച്ചു. അവര്‍ വഴി വാട്‌സാപ് ഗ്രൂപ്പൂകള്‍ രൂപീകരിച്ചു പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയാണു പണം വാങ്ങിയെടുത്തത്. വലിയ മള്‍ട്ടി നാഷനല്‍ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടുണ്ടെന്നും അതു വഴിയാണു വാഹനങ്ങളും മറ്റു സാധന സാമഗ്രികളും പാതിവിലയ്ക്ക്‌നല്‍കുന്നതെന്നുമായിരുന്നു പ്രചാരണം. സാമ്പത്തിക മാനദണ്ഡമില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകള്‍ക്കൊഴികെ സീഡ് സൊസൈറ്റിയില്‍ അംഗമായാല്‍ 18നും 35നും ഇടയില്‍ പ്രായമുള്ള ഡ്രൈവിങ് ലൈന്‍സന്‍സോ ലേണിങ് ലൈസന്‍സോ ഉള്ള ആര്‍ക്കും പദ്ധതിയില്‍ അംഗമാകാമെന്നായിരുന്നു പരസ്യം. 600 രൂപ ഗുണഭോക്തൃ വിഹിതവും 320 രൂപ അംഗത്വ ഫീസും 5,900 രൂപ ഫെസിലിറ്റേഷന്‍ ചാര്‍ജും ഇതിനായി ഈടാക്കി. ധാരണാപത്രം ലഭിക്കുന്ന മുറയ്ക്ക് 150 ദിവസത്തിനു ശേഷം മുന്‍ഗണനാ ക്രമത്തില്‍ വണ്ടിയുടെ വിതരണം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.

സ്‌കൂട്ടറിന്റെ പകുതി വിലയായ 60,000 രൂപ അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് ഗുണഭോക്താക്കള്‍ നേരിട്ട് അയയ്ക്കുകയായിരുന്നു. വയനാട്ടിലും തട്ടിപ്പ് നടന്നു. കഴിഞ്ഞ നവംബര്‍ 6ന് പനമരം സീഡ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുല്‍പള്ളി വൈഎംസിഎ ഹാളില്‍ വുമന്‍ ഓണ്‍ വീല്‍സ് പ്രോജക്ടിന്റെ രേഖ പരിശോധനാ ക്യാംപ് നടത്തിയിരുന്നു 250ലേറെ പേര്‍ തങ്ങളുടെ രേഖകള്‍ ഹാജരാക്കി. അതിനുശേഷമാണ് ഭൂരിഭാഗം പേരും പണം കൈമാറിയത്. 200 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറിയുടെ സാക്ഷ്യപത്രവും സംഘടന വാങ്ങിയിരുന്നു. ജില്ലയില്‍ 1000ലധികം പേര്‍ തട്ടിപ്പില്‍ കുടുങ്ങിയതായാണു വിവരം.പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം പ്രദര്‍ശിപ്പിച്ചുമാണ് സ്ത്രീകളെയടക്കം ചതിക്കുഴിയില്‍ വീഴ്ത്തിയത്.ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് എന്നിവരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജനോപകാരപ്രദമായ പരിപാടിയാണെന്ന് വിശ്വസിപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളെ പരിപാടികളുടെ ഉദ്ഘാടകരാക്കിയത്. രാഷ്ട്രീയനേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

വളം മുതൽ ഇരുചക്രവാഹനം വരെ

കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണന്റെ പാതിവില പദ്ധതിയില്‍ വളം മുതല്‍ ഇരുചക്രവാഹനം വരെയുണ്ട്. 2019-ല്‍ ഇടുക്കിയില്‍ പകുതി വിലയ്ക്ക് ഏലം കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും വളവും നല്‍കിയാണ് പദ്ധതിയുടെ പരീക്ഷണത്തുടക്കം. ശേഷിക്കുന്ന പണം കോര്‍പ്പറേറ്റ് കമ്പനികളുടെ സാമൂഹിക സുരക്ഷാ നിധിയാണെന്നാണ് അന്നും പറഞ്ഞിരുന്നത്. അക്കാലം മുതല്‍ പ്രശ്‌നങ്ങളുമുണ്ട്. പണം കടം വാങ്ങി വഞ്ചിച്ചെന്ന കേസും തേയില വ്യാപാരത്തെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളുമുയരുന്നത് ഇതേ കാലത്താണ്.

ഇടുക്കി കുടയത്തൂര്‍ കോളപ്ര കേന്ദ്രമായി സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ഡിവലപ്മെന്റ് സൊസൈറ്റി എന്ന പേരില്‍ എന്‍.ജി.ഒ. രൂപവത്കരിച്ചാണ് അനന്തുവിന്റെ തുടക്കം. ഇടുക്കിയില്‍ മാത്രം ഒതുങ്ങിനിന്ന പ്രവര്‍ത്തനം 2022-23 ല്‍ സീഡ് എന്ന പേരില്‍ പ്രാദേശിക സൊസൈറ്റികള്‍ രൂപവത്കരിച്ച് തൊടുപുഴയിലേക്കും മൂവാറ്റുപുഴയിലേക്കും വ്യാപിപ്പിച്ചു. പിന്നാലെ കോട്ടയം കടന്ന് പാറശ്ശാല വരെ എത്തി. 2024 ആയപ്പോഴേക്കും കേരളമൊട്ടാകെയായി. നാഷണല്‍ എന്‍.ജി.ഒ. ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷണല്‍ കോഡിനേറ്റര്‍ എന്ന മേല്‍വിലാസവും അനന്തു സമൃദ്ധമായി പ്രയോജനപ്പെടുത്തി.

2022 മുതല്‍ തയ്യല്‍മെഷീന്‍, ഹോം അപ്ലയന്‍സ്, വാട്ടര്‍ ടാങ്ക്, ലാപ്ടോപ്, സ്‌കൂട്ടര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയവ പാതിവിലയ്ക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചായിരുന്നു പണപ്പിരിവ്. 40,000, 51,000, 60,000 എന്നീ മൂന്ന് വിലകളിലുള്ള ലാപ്ടോപ്പ് അതിന്റെ പാതിവിലയ്ക്ക് നല്‍കുമെന്നാണ് പറഞ്ഞത്. കുറച്ചുപേര്‍ക്ക് നല്‍കുകയും ചെയ്തു. 1,20,000 രൂപയുടെ സ്‌കൂട്ടര്‍ 60,000 രൂപയ്ക്ക് എന്ന് പ്രഖ്യാപിച്ചാണ് വലിയ തോതില്‍ പണപ്പിരിവ് നടത്തിയത്. 2024-ല്‍ 3500 രൂപയുടെ ഓണക്കിറ്റ് 1750 രൂപയ്ക്ക് നല്‍കിയും പ്രചാരണം നടത്തി. പണമടച്ചവര്‍ക്ക് കിട്ടാതെ വന്നപ്പോള്‍ സീഡ് പ്രമോട്ടര്‍മാര്‍ സ്വന്തം നിലയില്‍ കിറ്റ് വാങ്ങിക്കൊടുത്തതായും പറയുന്നുണ്ട്.

സാധാരണ സ്ത്രീകളുടെയും കുടുംബങ്ങളുടെയും ഉന്നമനം എന്ന പേരിലാണ് പാതിവില പദ്ധതിക്ക് ആദ്യഘട്ടം പ്രചാരം കൊടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് എന്ന മട്ടിലും പ്രചാരണം ഉണ്ടായി. നാഷണല്‍ എന്‍.ജി.ഒ. ഫെഡറേഷന്‍ എന്ന പേരും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചു. സി.എസ്.ആര്‍. പണം എന്താണെന്നുപോലും അറിയാത്ത സാധാരണക്കാര്‍ പകുതി വിലയ്ക്ക് സാധനങ്ങള്‍ കിട്ടുമെന്നു വന്നപ്പോള്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ പകുതി പണം നല്‍കുമെന്നാണ് പലരും വിശ്വസിച്ചിരുന്നത്. പരിചയക്കാരെ സംഘാടകരായി കണ്ടതോടെ സ്വര്‍ണം പണയം വെച്ചും വായ്പയെടുത്തും ചിട്ടി പിടിച്ചും പലരും പണം കൊടുത്തു. വിവിധ സഹകരണ സംഘങ്ങളുമായും സംഘടനകളുമായും സഹകരിച്ചതോടെ പദ്ധതി കൂടൂതല്‍ ജനകീയമായി.

സംസ്ഥാനത്തൊട്ടാകെ 64 സീഡ് സൊസൈറ്റികളുണ്ട്. കുറച്ചുപേര്‍ക്ക് ജനപ്രതിനിധികളെക്കൊണ്ട് വാഹനങ്ങളും സാധനങ്ങളും നല്‍കി അതിന്റെ ചിത്രവും വീഡിയോകളും പ്രചരിപ്പിച്ചതോടെ വിശ്വാസ്യത വര്‍ധിച്ചു. പകുതി പണം കൊടുക്കുന്ന ആര്‍ക്കും സ്ത്രീകളുടെ പേരില്‍ സ്‌കൂട്ടര്‍ കിട്ടുമെന്നായി.തൊടുപുഴ, ഇയാട്ടുമുക്ക്, എറണാകുളം എന്നിവിടങ്ങളിലുള്ള സോഷ്യല്‍ ബീ വെഞ്ച്വേഴ്സ്, കളമശ്ശേരിയിലെ പ്രൊഫഷണല്‍ സര്‍വീസ് ഇനവേഷന്‍, ഗ്രാസ്റൂട്ട് ഇനവേഷന്‍ എന്നീ സ്ഥാപനങ്ങളിലേക്കാണ് പണം ഏറെയും വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകളിലുണ്ടായിരുന്ന മൂന്നുകോടിയാണ് പോലീസ് മരവിപ്പിച്ചത്. രജിസ്ട്രേഷന്‍, അംഗത്വ ഫീസ് ഇനത്തിലും ഈ സ്ഥാപനങ്ങള്‍ കോടികള്‍ സമാഹരിച്ചു.ഇടപാടുകാരില്‍ വണ്ടിയുടെ പാതിവില കഴിഞ്ഞ് 3750 മുതല്‍ 7000 രൂപ വരെ അധികം നല്‍കിയവരുമുണ്ട്. പാതിവില പദ്ധതിയില്‍ ചേര്‍ന്ന് വാഹനവും തയ്യല്‍ മെഷീനും ലാപ്ടോപ്പും നല്‍കിയ കമ്പനികള്‍ക്കും പണം കിട്ടാനുണ്ടെന്നാണ് വിവരം. കമ്പനികള്‍ പലതും നേരിട്ടാണ് ഇവ നല്‍കിയിരുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video