തിരുവനന്തപുരം: എം.എസ്.സി. എൽസ 3 കപ്പൽ കേരളതീരത്ത് മറിഞ്ഞതിനെ തുടർന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ, കെമിക്കലുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം വിദഗ്ധരുടെ യോഗം ചേർന്നു. ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതർ, ആഗോള തലത്തിലെ വിദഗ്ധർ, സർക്കാർ തലത്തിൽ കപ്പൽ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേർന്നായിരുന്നു യോഗം.
തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് അതിനുള്ള നടപടികൾ സ്വീകരിച്ചതായി യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്ലാസ്റ്റിക് തരികളെ (നർഡിൽ) തീരത്തു നിന്നും ഒഴിവാക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. ഡ്രോൺ സർവ്വേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവർത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാനാണ് നിലവിലെ ശ്രമം. പോലീസ്/അഗ്നിരക്ഷാസേന/മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരെ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ട്. സന്നദ്ധസേനയുടെ സുരക്ഷയ്ക്കും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
തീരത്ത് അടിയുന്ന അപൂർവ്വ വസ്തുക്കൾ, കണ്ടയ്‌നർ എന്നിവ കണ്ടാൽ സ്വീകരിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കപ്പൽ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് മത്സ്യ ബന്ധനം പൂർണമായും ഒഴിവാക്കി. എണ്ണപ്പാട തീരത്തെത്തിയാൽ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ റാപ്പിഡ് റസ്‌പോൺസ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. ഓയിൽ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Leave feedback about this