LogoLoginKerala

കിവികളെ നാട്ടിലേക്ക് അയച്ച് ഫൈനൽ പ്രവേശനം നേടി പാകിസ്ഥാൻ

 
pakistan

സിഡ്നി: ടി20 ലോകകപ്പില്‍ ഫൈനലിലേക്ക് ടിക്കറ്റ് എടുത്ത് പാകിസ്ഥാന്‍. ഇന്ന് നടന്ന ആദ്യ സെമിയിൽ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തതോടെയാണ് പാകിസ്ഥാന്‍ അനായാസം ഫൈനലിലെത്തിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറിൽ മറികടക്കുകയായിരുന്നു. നാളെ നടക്കുന്ന രണ്ടാം സെമിയിലെ ഇംഗ്ലണ്ട്-ഇന്ത്യ വിജയികളെയാണ് പാകിസ്ഥാന്‍ ഫൈനലിൽ നേരിടുക. മറ്റൊരു ഇന്ത്യ പാക്കിസ്ഥാൻ ഫൈനൽ നടക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

പാകിസ്ഥാനായി നായകന്‍ ബാബര്‍ അസമും മറ്റൊരു ഓപ്പണര്‍ മുഹമ്മദ് റിസ്വാനും അര്‍ധ സെഞ്ച്വറി നേടി. മുഹമ്മദ് റിസ്വാന്‍ 43 പന്തില്‍ ഫോടക്കം 57 റണ്‍ലാണ് നേടിയത്. ഏറെ നാളായി ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന ബാബര്‍ അസം ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 42 പന്തില്‍ ഏഴ് ഫോറടക്കം 53 റണ്‍സാണ് ബാബര്‍ അസം സ്വന്തമാക്കിയത്. ഇരുവും ആദ്യ വിക്കറ്റില്‍ നിര്‍ണ്ണായകമായ 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മൂന്നാമനായി ക്രീസിലിറങ്ങിയ മുഹമ്മദ് ഹാരിസ് പാകിസ്ഥാന്റെ വിജയം ഉറപ്പാക്കിയ ശേഷമാണ് പുറത്തായത്. 26 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സാണ് മുഹമ്മദ് ഹാരിസ് നേടിയത്. ഷാന്‍ മസൂദ് പുറത്താകാതെ മൂന്ന് റണ്‍സെടുത്തു. കിവീസിനായി  ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സെടുത്തത്. പാക് ബൗളര്‍മാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ കിവീസിന് മികച്ച സ്കോറിലേക്ക് എത്താൻ സാധിച്ചില്ല. അര്‍ധ സെഞ്ച്വറി നേടിയ ഡാറൽ മിച്ചലും കെയ്ന്‍ വില്യംസനുമാണ് ന്യൂസിലന്‍ഡിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മിച്ചല്‍ 35 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 53 റണ്‍സാണ് നേടിയത്. വില്യംസനാകട്ടെ 42 പന്തില്‍ ഒരു സിക്‌സും ഫോറും സഹിതം 46 റണ്‍സെടുത്ത് പുറത്തായി. ഡേവന്‍ കോണ്‍വെ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജയിംസ് നീഷാം 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഫിന്‍ അലന്‍ നാലും ഗ്ലെന്‍ ഫിലിപ്പ്‌സ് ആറും റണ്‍സെടുത്ത് പുറത്തായി. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഷഹീന്‍ നേടിയത്. മുഹമ്മദ് നവാസ് ഒരു വിക്കറ്റും സ്വന്തമാക്കി.