LogoLoginKerala

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യമില്ല; നോൺ ആൽക്കഹോളിക് ബിയർ നല്‍കുമെന്ന് ഫിഫ

 
alcohol
ലോകകപ്പ് സ്റ്റേഡിയത്തിന്റെ പരിധിയിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ നീക്കം ചെയ്യാനും തീരുമാനം

ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ലോക ഫുട്ബോൾ ഭരണസമിതി ഫിഫ വ്യക്തമാക്കി. അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും സ്റ്റേഡിയങ്ങളിൽ ഉണ്ടാകില്ല. ലോകകപ്പിലെ 64 മത്സരങ്ങളിലും അല്‍ക്കഹോള്‍ അടങ്ങാത്ത ബിയർ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കി.

"ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക. ഖത്തറിലെ ഫിഫ ലോകകപ്പ് സ്റ്റേഡിയത്തിന്റെ പരിധിയിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ നീക്കം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ടെന്നും ഫിഫ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

എബി ഇൻബെവിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ലോകകപ്പ് സ്പോൺസറായ ബഡ്‌വെയ്‌സർ, ഓരോ മത്സരത്തിനും മൂന്ന് മണിക്കൂർ മുമ്പും ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആൽക്കഹോൾ ബിയർ വിൽക്കും. ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ബഡ്‌വെയ്‌സറും തമ്മില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നയം വ്യക്തമാക്കിയിരിക്കുന്നത്.