LogoLoginKerala

സൗദിയിലേക്കില്ലെന്ന് ക്രിസ്റ്റ്യാനോ; സ്വന്തമാക്കാൻ താത്പര്യമില്ലെന്ന് പ്രമുഖ ക്ലബും

 
cr7

പോര്‍ച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറിലേക്കില്ല. ലോകകപ്പിന് ശേഷം ഫ്രീ ഏജന്‍റായ റൊണാള്‍ഡോ സൗദി ക്ലബ്ബില്‍ ചേരുമെന്ന തരത്തില്‍ നിരവധി വാർത്തകളാണ് പുറത്ത് വന്നിരുന്നത്. എന്നാൽ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം താരം തന്നെ അത് നിരസിച്ചിരിക്കുകയാണ്. ഇതിനെ പറ്റി ചോദിച്ചപ്പോൾ "ഇല്ല, അത് സത്യമല്ല." എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി എന്ന് ഡിപിഎ റിപ്പോർട്ട് ചെയ്തു. 

200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ കരാറാണ് ക്രിസ്റ്റ്യാനോയ്ക്ക് അല്‍ നാസർ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താത്പര്യമില്ലെന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്‍ജി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ റൊണാള്‍ഡോയെ ടീമിൽ എത്തിക്കാന്‍ കഴിയില്ലെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അൽ ഖെലെയ്ഫി പറഞ്ഞു. 

ക്രിസ്റ്റ്യാനോ ഇപ്പോഴും അവിശ്വസനീയമായ മികവുള്ള താരമാണെന്നും എന്നാൽ, മെസി, നെയ്മര്‍, എംബാപ്പേ എന്നിവരുള്ളപ്പോള്‍ റൊണാൾഡോയെ ടീമിലെത്തിക്കുക ബുദ്ധിമുട്ടാണെന്നും ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ ചൂണ്ടിക്കാട്ടി. എന്നാൽ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തുന്ന മധ്യനിര താരമായ ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നും പിഎസ്‍ജി പ്രസിഡന്‍റ് വ്യക്തമാക്കി.