LogoLoginKerala

ടി 20 ലോകകപ്പിലെ നാണംകെട്ട തോൽവി; സെലക്ടർമാരെ പുറത്താക്കി ബിസിസിഐ

 
selection
ചെയർമാന്‍ ചേതന്‍ ശർമ്മയ്ക്ക് പുറമെ സുനില്‍ ജോഷി, ഹർവീന്ദർ സിംഗ്, ദേവാശിഷ് മൊഹന്തി എന്നിവരായിരുന്നു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നത്

മുംബൈ: ടി 20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ സെലക്ടർമാരെ പുറത്താക്കി ബിസിസിഐ. മുഖ്യ സെലക്ടർ ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് ബിസിസിഐ പുറത്താക്കിയത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലിൽ ഇംഗ്ളണ്ടിനോട് നാണംകെട്ട് തോറ്റ് പുറത്തായതിന് പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നതായി ബിസിസിഐ അറിയിച്ചിരിക്കുന്നത്. നവംബര്‍ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.


ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്‌ടര്‍ക്ക് ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും ടീം ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ കെല്പുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്കായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ടീം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിനൊപ്പം ഏഷ്യാ കപ്പ് തോല്‍വിയും കൂടി ആയതോടെ സെലക്ടർമാർ പരുങ്ങലിലായി. ചെയർമാന്‍ ചേതന്‍ ശർമ്മയ്ക്ക് പുറമെ സുനില്‍ ജോഷി, ഹർവീന്ദർ സിംഗ്, ദേവാശിഷ് മൊഹന്തി എന്നിവരായിരുന്നു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നത്. 2020-21 കാലയളവിലാണ് ചേതൻ ശർമയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്. തുടർന്ന് നടന്ന രണ്ടു ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്ക് ഫൈനലിൽ ഇടം പിടിക്കാൻ ആയിരുന്നില്ല.

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളുടെ ഒഴിവാണുള്ളത്. അഞ്ച് വർഷം മുമ്പെങ്കിലും വിരമിച്ച താരങ്ങളെ മാത്രമേ ചുമതലകളിലേക്ക് പരിഗണിക്കൂ. ടീം ഇന്ത്യക്കായി ഏഴ് ടെസ്റ്റുകളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ 10 ഏകദിനങ്ങള്‍ക്കൊപ്പം 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവർക്കാണ് സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കഴിയുക. മറ്റ് കമ്മിറ്റികളിലൊന്നും അംഗമായുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാനാവില്ല.