LogoLoginKerala

'താന്‍ ഐഎസ്ആര്‍ഒയുടെ തലപ്പത്ത് വരുന്നത് ശിവന്‍ തടയാന്‍ ശ്രമിച്ചു'! മുന്‍ ചെയര്‍മാനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് സോമനാഥ്

 
isro

ന്റെ ആത്മകഥയില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലവിലെ ചെയര്‍മാന്‍ എസ്. സോമനാഥ്. 2018ല്‍ എ.എസ് കിരണ്‍ കുമാര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ കെ. ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയില്‍ വന്നുവെന്നും എന്നാല്‍ ശിവനാണ് അന്ന് ചെയര്‍മാനായതെന്നും സോമനാഥ് പറയുന്നു.
'നിലാവു കുടിച്ച സിംഹങ്ങള്‍' എന്ന ആത്മകഥയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

2018 ല്‍ എ എസ് കിരണ്‍ കുമാര്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിയ സമയം. അടുത്ത ചെയര്‍മാനാകേണ്ടവരുടെ പട്ടികയില്‍ 60 വയസ് കഴിഞ്ഞ് എക്സ്റ്റന്‍ഷനില്‍ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും വന്നു. ചെയര്‍മാന്‍ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍,  അന്ന് ചെയര്‍മാന്‍ സ്ഥാനത്ത് ശിവനാണ് നറുക്ക് വീണത്. ചെയര്‍മാന്‍ ആയ ശേഷവും ശിവന്‍ വി.എസ്.എസ്.സി ഡയറക്ടര്‍ സ്ഥാനം കൈവശം വെച്ചു. തനിക്ക് കിട്ടേണ്ട ആ സ്ഥാനത്തേ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയാറായില്ല. ഒടുവില്‍ വി.എസ്.എസ്.സി മുന്‍ ഡയറക്ടര്‍ ഡോ. ബി.എന്‍. സുരേഷ് ഇടപ്പെട്ടപ്പോഴാണ് ആറു മാസത്തിന് ശേഷമാണെങ്കിലും തനിക്ക് ഡയറക്ടറായി നിയമനം ലഭിച്ചതെന്നും സോമനാഥ് നിലാവ് കുടിച്ച സിംഹങ്ങള്‍ എന്ന ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.

മൂന്നുവര്‍ഷം ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിട്ടും വിരമിക്കുന്നതിന് പകരം കാലാവധി നീട്ടാനാണ് ശിവന്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്.  ''അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍ യു ആര്‍ റാവു സ്‌പേസ് സെന്ററിന്റെ ഡയറക്ടറെ സ്‌പേസ് കമ്മീഷനിലേക്ക് കൊണ്ടുവന്നത് എനിക്ക് ചെയര്‍മാന്‍ സ്ഥാനം കിട്ടില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്നാണ് തോന്നുന്നത്''- സോമനാഥ് എഴുതുന്നു. അതുപോലെ ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ സ്വീകരണപരിപാടിയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തി. സോഫ്റ്റ് വെയര്‍ തകരാറാണ് ലാന്‍ഡിങ് പരാജയ?ത്തിന് കാരണമെന്ന് തുറന്നു പറയാന്‍ അന്ന് ശിവന്‍ തയാറായില്ല. പകരം ലാന്‍ഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് പറഞ്ഞത്.

കിരണ്‍ കുമാര്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ആരംഭിച്ച ചന്ദ്രയാന്‍ 2 പദ്ധതിയില്‍ ശിവന്‍ പല മാറ്റങ്ങളും വരുത്തി. അമിതമായ പബ്ലിസിറ്റി ചന്ദ്രയാന്‍ 2 ന് വലിയ അപകടം ചെയ്തു. ചന്ദ്രയാന്‍ 2 ന്റെ പരാജയത്തിനു കാരണമായി അന്വേഷണ കമ്മിറ്റി കണ്ടെത്തിയത് 5 പ്രധാന കാരണങ്ങളാണ്. സോഫ്റ്റ്വെയറിലെ തകരാറും എഞ്ചിന്‍ ഇലക്ട്രോണിക്‌സിലുണ്ടായ അപാകതയും പ്രശ്‌നമായി. തെറ്റായ ആല്‍ഗരിതം കാരണം എഞ്ചിന്‍ ത്രസ്റ്റ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ഉപഗ്രഹത്തിന് തിരിയാനുള്ള പ്രവണത കുറച്ചു വച്ചതും ഒരു പ്രത്യേക സ്ഥലത്തു തന്നെ ചെന്നിറങ്ങണമെന്ന് നിര്‍ദേശം നല്‍കിയതും അപകടമായി. പല അവശ്യ പരീക്ഷണങ്ങളും അന്നു ചെയ്തിരുന്നില്ല. ഈ കണ്ടെത്തലുകള്‍ ചന്ദ്രയാന്‍ 3 ന്റെ വിജയത്തിനു സഹായകമായെന്നും സോമനാഥ് എഴുതുന്നു.

അതിനിടെ വിവാദത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് കെ. ശിവന്‍ പറഞ്ഞത്. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് എന്താണ് എഴുതിയത് എന്ന് കണ്ടിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതുപോലെ മതിയായ പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയില്‍ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പരാജയത്തിന് കാരണമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പുസ്തകത്തില്‍ പറയുന്നു. ചന്ദ്രയാന്‍ 3 വിജയിച്ചപ്പോള്‍ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും സോമനാഥ് എഴുതുന്നു.

കോഴിക്കോട് ലിപി ബുക്‌സ് പുറത്തിറക്കുന്ന ആത്മകഥയില്‍ കുട്ടിക്കാല ജീവിതം മുതല്‍ ചന്ദ്രയാന്‍ 3 ദൗത്യം വരെയുള്ള ജീവിതമാണ് എസ് സോമനാഥ് പരാമര്‍ശിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ പിറന്ന് വേണ്ടത്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും ലഭിക്കാതെ വിദ്യാഭ്യാസ കാലം മുഴുവന്‍ ദാരിദ്ര്യത്തില്‍ കഴിഞ്ഞ ഒരു വ്യക്തി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ചെയര്‍മാന്‍ ആവുകയും വളരെ ദുര്‍ഘടമായ ചന്ദ്രന്റെ തെക്കേമുനമ്പിലേക്ക് ഇന്ത്യയുടെ ഉപഗ്രഹത്തെ സോഫ്റ്റ് ലാന്റ് ചെയ്യിപ്പിക്കുകയും അങ്ങനെ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തത് എങ്ങനെയെന്ന പ്രചോദനാത്മകമായ കഥയാണ് 167 പേജുകള്‍ വരുന്ന ഈ പുസ്തകത്തിലുള്ളത്‌