LogoLoginKerala

മലയാറ്റൂരില്‍ ഇനി തീര്‍ഥാടനകാലം, ഏപ്രില്‍ ഒന്നു മുതല്‍ വിശുദ്ധവാരം

 
malayattoor pilgrimage
കൊച്ചി- മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രം വിശുദ്ധ വാരത്തിന് ഒരുങ്ങി. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 15 വരെയാണ് മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ വാരം. യേശുക്രിസ്തുവിന്റെ കുരിശാരോഹണത്തിന്റെ സ്മരയില്‍ കുരിശേന്തിയ പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ വിശുദ്ധ വാരത്തില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മലയാറ്റൂര്‍ മലകയറും.
ഇതോടനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റോജി.എം.ജോണ്‍ എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിച്ച് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് തണ്ണീര്‍ പന്തലുകള്‍ നിര്‍മ്മിക്കുന്നതിന് മലയാറ്റൂര്‍  നീലീശ്വരം ഗ്രാമപഞ്ചായത്തിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഈ ദിവസങ്ങളില്‍ ക്രമസമാധാന ചുമതലയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും പോലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തും. തിരുനാള്‍ ദിനങ്ങളില്‍ പോലീസ് പട്രോളിഗ് ശക്തമാക്കും. പുഴയോരത്തും തടാകത്തിന്റെ സമീപത്തും സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഒരുക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് കടകളില്‍ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കും. അനധികൃത മദ്യ വില്‍പ്പനയും ലഹരിപദാര്‍ത്ഥങ്ങളുടെ വില്പനയും തടയുന്നതിന് എക്‌സൈസിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ വന സംരക്ഷണ  ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടന കേന്ദ്രത്തിനോട് ചേര്‍ന്ന വനമേഖലകളില്‍ പരിശോധനകളും നടക്കും. അടിവാരത്തും കുരിശുമുടിയിലും മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കും. ആംബുലന്‍സുകളും, സ്ട്രക്ചറുകളും, ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും. റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്താനും കുഴികളും കാനകളും അടക്കുന്നതിനും അപകടസൂചികള്‍ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
തീര്‍ത്ഥാടകര്‍ പുഴയിലും തടാകത്തില്‍ ഇറങ്ങി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കും. തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് അഗ്‌നി രക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. തിരുനാളിനോട് അനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് മലയാറ്റൂരിലേക്ക് സര്‍വീസ് ആരംഭിക്കും.
പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും തല്‍സമയം പെറുക്കി ശേഖരിക്കുന്നതിന് അടിവാരം മുതല്‍ കുരിശുമുടി വരെ പ്രത്യേകം വോളണ്ടിയേഴ്‌സിനെ നിയമിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനെക്കുറിച്ച് തീര്‍ത്ഥാടകരെ ബോധവാന്മാരാക്കാന്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. തീര്‍ത്ഥാടകര്‍ കുപ്പിവെള്ളം ആവശ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശുദ്ധീകരിച്ച കുടിവെള്ള ടാപ്പുകള്‍ സജ്ജമാക്കും. സ്റ്റീല്‍ പാത്രങ്ങളും സ്റ്റീല്‍ ഗ്ലാസുകളും ഏര്‍പ്പെടുത്തും. എല്ലായിടങ്ങളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. കടകളിലെ മാലിന്യങ്ങള്‍ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് സംവിധാനം സജ്ജമാക്കും.