നയതന്ത്ര പാഴ്സലുകൾക്ക് രണ്ട് വർഷമായി അനുമതിയില്ല; ജലീൽ കുരുക്കിൽ
പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകുന്നു. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസർ കസ്റ്റംസിന് മറുപടി നല്കി. കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ വിശദീകരണത്തിലാണ് മന്ത്രി കെ ടി ജലീലിനെ കുരുക്കിലാക്കുന്ന മറുപടി.
2019ന് ശേഷം യുഎഇ കോണ്‍സുലേറ്റ് നയതന്ത്രബാഗിന് അനുമതി തേടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന കത്ത് പ്രോട്ടോക്കോള്‍ ഓഫീസര്‍ കസ്റ്റംസിനും എന്‍ഐഎയ്ക്കും കൈമാറി. കോണ്‍സുലേറ്റ് മുമ്പ് നല്കിയ കത്തുകളും ഒപ്പം കൈമാറിയിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ പാഴ്സലായി വന്ന സംഭവത്തില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചതിനേത്തുടര്ന്നാണിത്. നയതന്ത്രബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്കണമെങ്കില് പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് ചട്ടം. ബാഗില്‍ എന്തെല്ലാമുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ റിപ്പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടണം. എന്നാല്‍ മാത്രമേ കസ്റ്റംസിന് ബാഗ് വിട്ടുനല്‍കാനാവൂ. നയതന്ത്രപാഴ്സലില് മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനും അതിന് നികുതി ഇളവ് ചെയ്യുന്ന സാക്ഷ്യപത്രം നല്‍കാനും സംസ്ഥാനത്തിന് കഴിയില്ലെന്നും ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റില്‍ നിന്നും ചില പാഴ്സലുകള്‍ പുറത്തേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് അന്വേഷണം തുടങ്ങിയത്. അതേസമയം ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ സിആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തെന്നായിരുന്നു ഇതിന് പിന്നാലെ കെ ടി ജലീല്‍ നല്കിയ വിശദീകരണം.
കഴിഞ്ഞ മാര്‍ച്ച് നാലിനാണ് കസ്റ്റംസ് കാര്‍ഗോയില്‍ നിന്ന് നയതന്ത്ര ബാഗിലൂടെ 4479 കിലോ ഭാരമുള്ള പാഴ്സലിൽ മതഗ്രന്ഥങ്ങളെത്തിയത്. ഖുര്‍ ആന്‍ കോപ്പികള്‍ കൂടാതെ മറ്റേതെങ്കിലും സാധനങ്ങള്‍ ബാഗിലുണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്. കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.