നിസാമിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി
തൃശൂര്‍ ശോഭ സിറ്റി മാളില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം കഠിനതടവിന് വിധിക്കപ്പെട്ട മുഹമ്മദ് നിസാം ജാമ്യകാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് നല്കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന നിസാമിന്റെ ആവശ്യം കോടതി നിരസിച്ചു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്ന കര്‍ശന ഉപാധിയോടെ ജയില്‍ വകുപ്പ് നിസാമിന് പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ നിസാം സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെ പരോള്‍ പിന്‍വലിക്കുകയായിരുന്നു. ഇതിനിടെ ചികിത്സക്കായി ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയും നിസാം സമീപിച്ചു. ഓഗസ്റ്റ് 11ന് ഹൈക്കോടതി നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചു.
എന്നാൽ ജാമ്യം നീട്ടി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് നിസാം സുപ്രീം കോടതിയെ സമീപിച്ചത്.