തിരിച്ചടവ് മുടങ്ങിയ ബാങ്ക് വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്; സുപ്രീം കോടതി
ലോക്ക് ഡൗൺ കാലത്ത് തിരിച്ചടവു മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടണമെന്നും കൂട്ടുപലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്ജികളിലാണ് ഉത്തരവ്.
ബാങ്കുകളുടെ താത്പര്യം കണക്കിലെടുത്താണ് മോറട്ടോറിയം കാലത്തു തിരിച്ചടവു നീട്ടുന്ന വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതെന്ന് സോളിസിറ്റര് ജനറല് തുഷാര് മേത്ത കോടതിയെ അറിയിച്ചു. ബാങ്കുകള് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സോളിസിറ്റര് ജനറലിന്റെ വാദം. വായ്പാ തിരിച്ചടവിന് അടിയന്തര ആശ്വാസം എന്ന നിലയിലാണ് മോറട്ടോറിയം ക്രമപ്പെടുത്തിയിരിക്കുന്നതെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
എന്നാൽ ഇക്കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിട്ടുള്ളതാണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ അശോക് ഭൂഷണ്‍ അറിയിച്ചു. അതേസമയം ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന് കോടതി ചോദിക്കുകയുണ്ടായി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമായ നടപടികളെടുക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പലിശ നിരക്കു കുറയ്ക്കല്‍, വായ്പാ കാലാവധി ദീര്‍ഘിപ്പിക്കല്‍, പിഴച്ചാര്‍ജ് ഒഴിവാക്കല്‍, മോറട്ടോറിയം രണ്ടു വര്‍ഷത്തേക്ക് നീട്ടല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബാങ്കുകള്‍ക്കു തീരുമാനമെടുക്കാം. ഓരോ മേഖലയ്ക്കുമായി പ്രത്യേകമായി തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കേസില്‍ ഈ മാസം പത്തിനു വീണ്ടും വാദം കേള്‍ക്കും.