സമരം എന്തിന് നിര്‍ത്തണം? കെ സുരേന്ദ്രൻ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമരങ്ങളില്‍ നിയന്ത്രണം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തള്ളുമെന്ന സൂചന നല്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തെത്തി. സമരം കാരണം കേരളത്തില്‍ വ്യാപനം കൂടിയിട്ടില്ലെന്ന് സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം സംസാരിക്കാനായി ഫോണ്‍ വിളിച്ചപ്പോള്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് അഭിപ്രായം പറയാമെന്നാണ് പറഞ്ഞത്. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷമായ യുഡിഎഫിന് കാര്യമായ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു എന്നത് ഇപ്പോള്‍ ബിജെപിയുടെ മാത്രം സംശയമല്ല. ഇന്നിപ്പോള്‍ സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന പ്രസ്താവന കണ്‍വീനര്‍ വക വന്നിരിക്കുന്നു. ഒരാലോചനയുമില്ലാതെ പിണറായി വിജയന് ഒന്നു ഫോണ്‍ വിളിച്ചു സംസാരിക്കുമ്പോഴേക്കും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സബൂറായി.
മുഖ്യമന്ത്രി എന്നോടും ഫോണില്‍ ഇക്കാര്യം സംസാരിച്ചതാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ മറുപടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് അഭിപ്രായം പറയാമെന്നാണ്. സമരം എന്തിന് നിര്‍ത്തണം? സമരം കാരണം കേരളത്തില്‍ കോവിഡ് കൂടിയിട്ടില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കോവിഡ് വര്‍ദ്ധിക്കാന്‍ കാരണം. കോവിഡ് പ്രോട്ടോക്കോള്‍ ആദ്യം ലംഘിച്ചത് മുഖ്യമന്ത്രി തന്നെയാണ്. അതും സ്വന്തം മകളുടെ വിവാഹത്തിന്. പിന്നെ കുഞ്ഞനന്തന് സഖാവിന്റെ മരണാനന്തര ചടങ്ങിലും വെഞ്ഞാറമൂട് വിലാപയാത്രയിലും. രണ്ടിടത്തുമായി പതിനായിരങ്ങളെയാണ് പാര്‍ട്ടി അണിനിരത്തിയത്. ഇനി ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളുടെ കാര്യം. ഇതു സംബന്ധിച്ച വാര്‍ത്ത വന്നയുടനെത്തന്നെ യുഡിഎഫ് സ്വാഗതം ചെയ്തു. വൈകാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങി. സത്യത്തില്‍ കേരളം ആ തെരഞ്ഞെടുപ്പ് ആഗ്രഹിച്ചിരുന്നില്ല. ബിജെപി അക്കാര്യം തുറന്നുപറഞ്ഞു.
അവസാനം ആഴ്ചകള്‍ക്കുശേഷം എല്ലാവര്ക്കും അത് അംഗീകരിക്കേണ്ടി വന്നു. സത്യത്തില്‍ യുഡിഎഫിന് ജനങ്ങളുടെ മനസ്സ് കാണാനാവുന്നില്ല. അവിശ്വാസപ്രമേയത്തിലടക്കം അതാണ് കേരളം കണ്ടത്. എതിര്‍പ്പും പ്രതിഷേധങ്ങളും കേവലം യാന്ത്രികം മാത്രം. ആത്മാവ് നഷ്ടപ്പെട്ട വെറും സാങ്കേതിക പ്രതിപക്ഷമാണ് യുഡിഎഫ്. സാമന്തപ്രതിപക്ഷം എന്ന വിശേഷണത്തിന് തികച്ചും യോഗ്യര്‍.