ജോസ് കെ മാണി പക്ഷത്തിനായി വല വീശി ഇടതുപക്ഷം
യുഡിഎഫ് വിട്ടാല് ജോസ് കെ മാണി തെരുവില് കിടക്കേണ്ടിവരില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജോസ് കെ മാണിക്ക് രാഷ്ട്രീയ സംരക്ഷണം നല്കുമെന്ന വ്യക്തമായ സൂചനയോടെയായിരുന്നു പത്രസമ്മേളനത്തില് കോടിയേരിയുടെ പ്രതികരണം.
ജോസ് കെ മാണിയുമായി ഇതുവരെ ചര്ച്ച നടന്നിട്ടില്ല, പക്ഷെ ചര്ച്ച നടത്തേണ്ടിവന്നാല് നടത്തും. ഞങ്ങള്ക്ക് അവരോട് യാതൊരു വിരോധവുമില്ല. നിലപാട് പറയേണ്ടത് ജോസ് കെ മാണിയാണ്. അദ്ദേഹം നിലപാട് പറഞ്ഞാല് ഞങ്ങള് നിലപാടറിയിക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസചർച്ചയിലും യുഡിഎഫിന് അനുകൂലമായ നിലപാട് എടുക്കാൻ ജോസ് വിഭാഗം തയാറാകാതിരുന്നത് സ്വാഗതാർഹമാണ്. അവർ രാഷ്ട്രീയ നിലപാട് എടുക്കട്ടെ. എന്തായാലും വഴിയാധാരമാകില്ല.
ചിഹ്നം കിട്ടിയതോടെ ജോസ് കെ മാണി പഴയ ആളല്ല. കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ പിന്നാലെ നടക്കുകയാണ്. ഇനി പടി ചവിട്ടരുതെന്ന് പറഞ്ഞു പുറത്തുവിട്ടിട്ട് ഏത് വിധേനയും ഒപ്പം കൂട്ടാനുള്ള പരക്കംപാച്ചിലാണ് നടക്കുന്നത്. അതിന് ലീഗിന്റെ സഹായം തേടിയാണ് കുഞ്ഞാലിക്കുട്ടിയെ കാണന്‍ പാണക്കാട് പോയത് – കോടിയേരി പറയുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ജോസ് പക്ഷത്തോടുള്ള താല്‍പര്യം പരസ്യമായി വെളിപ്പെടുത്തിയതോടെ കേരളാ കോണ്‍ഗ്രസ്-എമ്മിനു മുമ്പില്‍ ഇടതുപക്ഷത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം.
ജോസ് കെ മാണി താല്‍പര്യം അറിയിച്ചാല്‍ ഉടന്‍ ചര്‍ച്ചയെന്ന നിലപാടാണ് സിപിഎം സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതോടെ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ വിയോജിപ്പും അപ്രസക്തമാകുകയാണ്.
സിപിഐയുടെ എതിര്‍പ്പ് സിപിഎം ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സിപിഐയെ ധരിപ്പിച്ചിട്ടുണ്ട്. സിപിഐയുടെ സീറ്റ് വിഹിതത്തില്‍ കാര്യമായ കുറവില്ലാതെതന്നെ കേരളാ കോണ്‍ഗ്രസ്-എമ്മിനെ ഒപ്പം കൂട്ടാനാണ് സിപിഎം തീരുമാനം എന്നറിയുന്നു.
അതേസമയം സിപിഎമ്മും സിപിഐയും കേരളാ കോണ്‍ഗ്രസുമായി നേര്‍ക്കുനേര്‍ തര്‍ക്കമുള്ള ചില സീറ്റുകളുടെ കാര്യത്തിൽ ഉത്തരം കിട്ടിയാലേ ജോസ് കെ മാണി ഇടതുപക്ഷത്തേയ്ക്ക് ചുവടുവയ്ക്കൂ എന്നാണ് റിപ്പോർട്ടുകൾ.
ജോസ് കെ മാണിയെ അനുനയിപ്പിക്കാന്‍ യുഡിഎഫും തീവ്ര ശ്രമത്തിലാണ്. സീറ്റ് വീതം വയ്പ് ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് തയ്യാറായേക്കും എന്ന് സൂചനകളുണ്ട്.