സ്വര്‍ണ്ണക്കടത്ത്; കൊടുവള്ളി കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍
സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയില് ഇടത് കൗണ്സിലറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാരാട്ട് ഫൈസല് എന്ന കൗണ്സിലറെയാണ് കസ്റ്റഡിയിലെടുത്തത്. ഫൈസലിന്റെ വീട്ടില് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
കൊച്ചിയില് നിന്നുള്ള കസ്റ്റംസ് സംഘം ഇന്ന് പുലര്ച്ചെയാണ് റെയ്ഡിനെത്തിയത്. സ്വര്ണ്ണം എത്തിയതെങ്ങനെയെന്നുള്ള വിവരങ്ങളാവും കസ്റ്റംസ് ഫൈസലിനോട് ചോദിക്കാനുള്ള സാധ്യത. സ്വപ്ന സുരേഷിന്റെ ഇടനിലക്കാരായ കെടി റമീസ്, സമജു എന്നിവരുടെ ശൃംഖലയുമായുള്ള ബന്ധവും അനേഷണസംഘം ചോദിച്ചറിയുമെന്നാണ് സൂചനകൾ.
കാരാട്ട് ഫൈസല് നേരത്തെയും വാര്ത്തകളിലിടം നേടിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ സഞ്ചരിച്ച മിനി കൂപ്പര്‍ കാര്‍ ഫൈസലിന്റേതായിരുന്നു. ഇതിനെ ചൊല്ലിയാണ് വിവാദമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ ഫൈസലിന്റെ മിനി കൂപ്പര്‍ കാറില്‍ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചു എന്നതാണ് സിപിഐഎം എതിരാളികള്‍ ആരോപണം ഉന്നയിച്ചത്. അന്ന് മറ്റൊരു സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏഴാം പ്രതിയായിരുന്നു ഫൈസല്‍.