സ്വർണക്കടത്ത് കേസ്; കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന്
സ്വര്‍ണക്കടത്തില്‍ കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്ക്കാന് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണ് സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴി.
കാരാട്ട് ഫൈസൽ സ്വർണക്കടത്തിലെ കിങ്പിൻ (മുഖ്യ സൂത്രധാരൻ) ആണെന്ന് കസ്റ്റംസ് വ്യക്തമാക്കി . ഡിപ്ലോമാറ്റിക് ചാനൽ വഴി ആദ്യം 80 കിലോ സ്വർണം കടത്താൻ സഹായിച്ചത് ഫൈസൽ ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കൊടുവള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസലിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഇന്നലെ എത്തിച്ചിരുന്നു. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം ഇന്നലെ പുലര്‍ച്ചെയാണ് കൊടുവള്ളിയിൽ റെയ്ഡിനെത്തിയത്. സ്വപ്ന സുരേഷിന്റെ ഇടനിലക്കാരായ കെടി റമീസ് തുടങ്ങിയവരുമായുള്ള ബന്ധവും അനേഷണസംഘം ചോദിച്ചറിയും.
കാരാട്ട് ഫൈസല്‍ നേരത്തെയും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിച്ച ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയില്‍ നല്കിയ സ്വീകരണത്തിനിടെ സഞ്ചരിച്ച മിനി കൂപ്പര്‍ കാര്‍ ഫൈസലിന്റേതായിരുന്നു. ഇതിനെ ചൊല്ലിയാണ് വിവാദമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ ഫൈസലിന്റെ മിനി കൂപ്പര്‍ കാറില്‍ കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ചു എന്നതാണ് സിപിഐഎം എതിരാളികള്‍ ആരോപണം ഉന്നയിച്ചത്. അന്ന് മറ്റൊരു സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏഴാം പ്രതിയായിരുന്നു ഫൈസല്‍.