സിപിഐഎം ബ്രാഞ്ച് സെക്രട്ടറി വധം; മുഖ്യപ്രതി നന്ദന് പിടിയില്‍
തൃശൂര്‍ കുന്നംകുളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നന്ദന് പൊലീസിന്റെ പിടിയിലായി. ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. തൃശൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നന്ദന്റെ പാസ്പോര്‍ട്ടും രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. പ്രതികളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതികളെ സഹായിച്ച ചിറ്റിലങ്ങാട് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. ചിറ്റിലങ്ങാട് സ്വദേശികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രീരാഗ്, സതീഷ്, അഭയ് രാജ് എന്നിവര്ക്കുവേണ്ടി് പൊലീസ് തിരച്ചില്‍ തുടരുകയാണ്.
പുതുശേരി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ചൊവ്വന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സനൂപ് ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിതരണത്തിനുള്ള പൊതിച്ചോറ് വീടുകളില്‍ പറഞ്ഞുറപ്പിച്ചശേഷം സുഹൃത്തിനോടൊപ്പം മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ നന്ദനന്‍, അരണംകോട്ട് വീട്ടില്‍ അഭയ്ജിത്ത്, മരിയോന് എന്ന കരിമ്പനയ്ക്കല്‍ സതീഷ്, ആവേന്‍ വീട്ടില്‍ ശ്രീരാഗ് എന്നിവരെ പൊലീസ് തിരയുകയാണ്. സിപിഐഎം പ്രവര്‍ത്തകരായ വിപിന്‍ (28), മുട്ടില്‍ ജിതിന് (25), അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. വിപിന്റെ പരിക്ക് ഗുരുതരമാണ്.