നാല് വർഷം: കോടികളുടെ തിരിമറി; പതിനായിരത്തിലേറെ ബാങ്ക് ഇടപാടുകള്‍
നാല് വര്‍ഷത്തിനിടെ ബിനീഷ് കോടിയേരി നടത്തിയത് പതിനായിരത്തിലേറെ ബാങ്ക് ഇടപാടുകളാണെന്നും ഇതെല്ലാം പരിശോധിക്കാന്‍ സമയമെടുക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇ.ഡി. ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
സ്രോതസ് വെളിപ്പെടുത്താനാകാത്ത വന്‍ സ്വത്താണ് ബിനീഷിന്റെ പേരിലെന്നാണ് ഇ.ഡി. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 5.17 കോടിയുടെ ആസ്തി ബിനീഷിനുണ്ട്. പക്ഷേ 2018-19 വരെ 1.12 കോടിയുടെ ആസ്തിക്ക് മാത്രമാണ് ബിനീഷ് ആദായനികുതി അടച്ചിട്ടുള്ളത്. ബിനാമികള്‍ വഴിയാണ് ബിനീഷ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷം ദുബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയിലായിരുന്നപ്പോഴും ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. 2008 മുതല്‍ 2013 വരെ എന്‍.ആര്.ഐ. പദവിയോടെ ദുബൈയില്‍ കഴിഞ്ഞ ശേഷം മടങ്ങിയെത്തിയാണ് അനൂപുമായി സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയത്. കോടിക്കണക്കിനു രൂപയാണ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് വന്നത്. ഇതിന്റെ സ്രോതസുകള്‍ വ്യക്തമല്ലെന്നും ഇ.ഡി. റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തെന്നാണ് ഇ.ഡി. പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ബിനീഷിനുള്ള കുരുക്ക് കൂടുതല്‍ മുറുകുകയാണ്. ഇ.ഡിയുടെ റെയ്ഡിനു ശേഷം തയാറാക്കിയ മഹസറില്‍ ഒപ്പിടുന്നതിന് ബിനീഷിന്റെ ഭാര്യ തയാറായില്ലെങ്കിലും റെയ്ഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ ശക്തമായ തെളിവാകുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല കണ്ടെടുത്തതായി പറയുന്ന ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അവസാനം നടത്തിയ അഞ്ച് ഇടപാടുകള്‍ എവിടെയായിരുന്നെന്നും അതിന്റെ ലൊക്കേഷനും കണ്ടെത്തിയാല്‍ അതുസംബന്ധിച്ച വ്യക്തമായ തെളിവ് ലഭിക്കുമെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന് തിരിച്ചടിയാകാനാണ് സാധ്യത.