മുറിയില്‍ പൂട്ടിയിട്ടു: ഭീഷണിപ്പെടുത്തി; എൻഫോഴ്സ്മെന്റ് മഹ്സറില്‍ ഒപ്പുവെക്കില്ലെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യാ മാതാവ്
എന്‍ഫോഴ്സ്മെന്റ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബിനീഷ് കോടിയേരിയുടെ ഭാര്യാ മാതാവ്. മഹസറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇഡി കണ്ടെടുത്തുവെന്ന് പറയുന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പുറത്ത് നിന്നും കൊണ്ടുവന്നതാണെന്നും അവര്‍ ആരോപിച്ചു. വസതിക്ക് മുന്നിലെ പ്രതിഷേധത്തിന് പിന്നാലെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചപ്പേഴായിരുന്നു ഭാര്യാ മാതാവിന്റെ പ്രതികരണം.
‘നമ്മള് ഒരു തെറ്റും ചെയ്തിട്ടില്ല. ആവശ്യമില്ലാതെ ഒരു പേപ്പര്‍ ഇഡി കണ്ടെടുത്തുവെന്ന് പറയുമ്പോള്‍ അത് നമ്മളെ വിളിച്ച് കാണിക്കണമായിരുന്നു. അവര്‍ കൊണ്ട് വന്നുവെച്ച സാധനത്തില്‍ ഞങ്ങളെന്തിനാണ് ഒപ്പ് വെക്കുന്നത്. അതില്‍ ഒപ്പുവെക്കുകയുമില്ല. എന്റെ മകളെ കൊണ്ട് ഒപ്പ് വെക്കാന്‍ അനുവദിക്കുകയുമില്ല.’ എന്നായിരുന്നു ഭാര്യാ മാതാവിന്റെ പ്രതികരണം.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് റെയ്ഡ് കഴിഞ്ഞത്. ഞങ്ങളെ വെവ്വേറെ മുറിയില്‍ പൂട്ടിയിട്ടുവെന്നും റെനീറ്റയുടെ അമ്മ ആരോപിച്ചു. ഇന്ന് രാവിലെ മുതലാണ് ബന്ധുക്കള്‍ ബിനീഷിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തുന്നത്. ബീനീഷിന്റെ ഭാര്യയെ കാണണമെന്ന് ആവശ്യം ഉദ്യോഗസ്ഥര്‍ നിരസിച്ചതോടെയാണ് വീടിന്റെ ഗേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പിന്നീട് പൊലീസ് എത്തി പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ നിയമനടപടിയുമായി നീങ്ങി.
ബിനീഷ് കോടിയേരിയുടെ ഭാര്യയേയും മക്കളേയും എന്‍ഫോഴ്സ്മെന്റ് തടഞ്ഞുവെച്ചുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. പൂജപ്പുര പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.