കോടിയേരിയുടെ വീട്ടിൽ നടന്നത് കോപ്രായം: ഇഡിയുടെ കയ്യില്‍ എന്തൊക്കെ രേഖകളുണ്ടെന്ന് നമുക്ക് അറിയില്ല. വലിയ നാണക്കേട് പാര്‍ട്ടിക്ക് സംഭവിച്ചേക്കാം; അഡ്വക്കറ്റ് ജയശങ്കർ
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധ കഴിഞ്ഞ് മടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞത് പ്രയോജനമില്ലെന്ന് അറിഞ്ഞുകൊണ്ട് നടത്തിയ നാടകമാണെന്ന് അഡ്വ. എ.ജയശങ്കര്‍.
ബാലാവകാശ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് മുതലായ മത്താപ്പൂ, കമ്പിത്തിരി എന്നീ ‘മാരകായുധങ്ങള്‍’ പ്രയോഗിക്കുന്നത് കൊണ്ട് ഒന്നും നടക്കുകയില്ലെന്ന് അറിയാം. ഇനി ഇതിന് ശ്രമിക്കുന്നവര്‍ ഇളിഭ്യരാകുമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.
‘കോടിയേരിയുടെ വീട്ടില്‍ നടന്നത് കോപ്രായമാണ്. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ റെയ്ഡ് നടന്നിട്ട് നമ്മള് എന്ത് ചെയ്തെന്ന് ചോദിച്ചാല്‍ പാര്‍ട്ടി കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എന്തെങ്കിലും പറയണ്ടേ. നമ്മുടെ ബാലാവകാശ കമ്മീഷന് സഖാക്കള്‍ അവിടെ ഓടിയെത്തി തടയാന്‍ ശ്രമിച്ചു. പൊലീസ് സഖാക്കള്‍ സംയോജിതമായി ഇടപെട്ടു. ഇതൊക്കെ അടുത്ത കൊല്ലം സമ്മേളനത്തില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കാമെന്നും ജയശങ്കര്‍ പരിഹസിച്ചു.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വിചാരിക്കുന്നില്ലെന്നും അഡ്വ. ശിവശങ്കര്‍ ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ മേല്‍വിലാസം ഉപയോഗിച്ച് എം. ശിവശങ്കറും സ്വപ്നയും അടക്കം തട്ടിപ്പ് നടത്തിയതാണ്. മുഖ്യമന്ത്രിയുടെ വലംകയ്യായ എം. ശിവശങ്കറിനും ഇടംകയ്യായ സി.എം രവീന്ദ്രനും ഉത്തരവാദിത്തമുണ്ട്. ശിവശങ്കറിനെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തള്ളിക്കളയാം. രവീന്ദ്രനെ പാര്‍ട്ടിയാണ് നിയമിച്ചത്. അതുകൊണ്ട് പാര്‍ട്ടിക്ക് ഒഴിയാനാകില്ല.
മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇ.ഡി ശ്രമിക്കുന്നെന്നാണ് സി.പി.എം ഭയക്കുന്നത്. എന്‍ഫോഴ്സ്മെന്റിന്റെ കയ്യില്‍ എന്തൊക്കെ രേഖകളാണ് ലഭിച്ചതെന്ന് നമുക്ക് അറിയില്ല. ഇപ്പോഴുണ്ടായതിനേക്കാള്‍ വലിയ നാണക്കേട് പാര്‍ട്ടിക്ക് സംഭവിച്ചേക്കാം.
ഭരണഘടനാപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക്, സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ അന്വേഷണം നടത്താം. നടപടി എടുക്കാം. അതിനെ സംസ്ഥാന സര്‍ക്കാരിന് തടസ്സപ്പെടുത്താനാകില്ല. സംസ്ഥാനങ്ങള്‍ക്ക് അധികാരം താരതമ്യേന കുറവാണ്. കേന്ദ്രത്തിനാണ് കൂടുതല്‍ അധികാരമെന്നും ജയശങ്കര്‍ ചൂണ്ടിക്കാണിച്ചു